തിരുവനന്തപുരം : സംസ്ഥാനത്ത് ആർടിപിസിആർ പരിശോധനാ നിരക്ക് 500 രൂപയാക്കി കുറച്ച നടപടിക്കെതിരെ സ്വകാര്യ ലാബുടമകൾ ഹൈക്കോടതിയെ സമീപിച്ചു. പരിശോധനാ നിരക്ക് കുറച്ച സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യമാണ് സ്വകാര്യ ലാബുടമകൾ ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിൽ ഉന്നയിക്കുന്നത്. അല്ലാത്ത പക്ഷം ലാബുകൾക്ക് സബ്സിഡി നൽകി നഷ്ടം സർക്കാർ നികത്തണമെന്നും ആവശ്യപ്പെടുന്നു. നിരക്ക് കുറച്ച നടപടി വിവാദമായ സാഹചര്യത്തിൽ ലാബ് ഉടമകൾ സമർപ്പിച്ച ഹരജി ഹൈക്കോടതി നാളെ പരിഗണിക്കും.
പരിശോധനാ നിരക്ക് കുറക്കുന്നതിലൂടെ കോവിഡ് പരിശോധനകളുടെ ഗുണനിലവാരം കുറയുമെന്നും, കൂടാതെ ലാബുകളിലെ പരിശോധനകളുടെ നിരക്ക് കുറക്കാൻ സർക്കാരിന് അധികാരമില്ലെന്നും ലാബ് ഉടമകൾ ഹൈക്കോടതിയിൽ വ്യക്തമാക്കി. ഒപ്പം തന്നെ നിരക്ക് കുറച്ച സർക്കാർ നടപടി ഐസിഎംആർ നിർദേശങ്ങൾക്ക് വിരുദ്ധമാണെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിൽ വ്യക്തമാക്കുന്നുണ്ട്.
കോവിഡ് പരിശോധനയുടെ നിരക്ക് 500 രൂപയായി കുറച്ചതിലൂടെ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നും, എന്നാൽ നഷ്ടത്തിൽ പ്രവർത്തിക്കാൻ തയ്യാറല്ലാത്ത സാഹചര്യത്തിൽ കേസ് എടുക്കുമെന്ന് സർക്കാർ ഭീഷണി ഉയർത്തുന്നുവെന്നും ലാബ് ഉടമകൾ ഹൈക്കോടതിയിൽ പറഞ്ഞു. അതിനാൽ തന്നെ ആർടിപിസിആർ പരിശോധനാ നിരക്ക് കുറച്ച സർക്കാർ നടപടി ഉടൻ തന്നെ സ്റ്റേ ചെയ്യണമെന്നാണ് ലാബ് ഉടമകൾ ആവശ്യപ്പെട്ടിരിക്കുന്നത്.
Read also : രണ്ട് താരങ്ങൾക്ക് കോവിഡ്; ഇന്നത്തെ ഐപിഎൽ മൽസരം മാറ്റി