ശ്രീനഗർ: കശ്മീരിലെ യുവാക്കൾ ഭീകരവാദികളുടെ വലയിൽ വീഴുന്നത് തടയാൻ പുതിയ മാർഗവുമായി കരസേന. ഫോൺരേഖകൾ പരിശോധിച്ച് ഭീകരരുമായി ബന്ധം പുലർത്തുന്ന യുവാക്കളെ കണ്ടെത്തി കൗൺസിലിങ് നൽകാനാണ് നീക്കം.
സേനയുടെ പിടിയിലാകുകയോ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയോ ചെയ്യുന്ന പ്രാദേശിക ഭീകരരുടെ ഫോൺ രേഖകൾ പരിശോധിച്ച്, ഇവർ ബന്ധം പുലർത്തുന്ന യുവാക്കളെ കണ്ടെത്തും. തുർന്ന് ഇവർക്ക് കൗൺസിലിങ് നൽകും. യുവാക്കളുടെ കുടുംബാംഗങ്ങള്‍ക്കും കൗൺസിലിങ് നൽകുമെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൃത്യസമയത്ത് കൗൺസലിങ് നൽകിയാൽ യുവാക്കളെ നേർവഴിക്ക് കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ലഫ്. ജനറൽ ബി.എസ് രാജു പറഞ്ഞു.
കശ്മീരിൽ യുവാക്കളെ ഭീകര സംഘടനയിലേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് വ്യക്തമായതിനെ തുടർന്നാണ് സൈന്യത്തിന്റെ പുതിയ നീക്കം. പിടിയിലാകുന്ന ഭീകരർ അവരുമായി ബന്ധമുള്ളവരുടെ വിവരങ്ങൾ വെളിപ്പെടുത്താറില്ല. എന്നാൽ ഫോൺ വിളികൾ പിന്തുടരാൻ തുടങ്ങിയതോടെ സൈന്യത്തിന്റെ ജോലി എളുപ്പമായെന്നും അദ്ദേഹം അവകാശപ്പെട്ടു.
കശ്മീരിൽ 80ഓളം യുവാക്കളാണ് ഈ വർഷം മാത്രം വിവിധ ഭീകര സംഘടനകളിൽ ചേർന്നത് എന്നാണ് സൗത്ത് കശ്മീർ ഡിഐജി അതുൽ ഗോയൽ പറയുന്നത്. ഇവരിൽ പലരുടെയും കുടുംബാംഗങ്ങൾ മക്കളുടെ തിരിച്ചുവരവിനായി സമൂഹമാദ്ധ്യമങ്ങളിൽ അടക്കം പോസ്റ്റ് ഇട്ടിരുന്നുവെങ്കിലും പ്രയോജനം ഉണ്ടായിരുന്നില്ല.