തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ കേരളത്തിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ശനിയാഴ്ച മുതൽ മെയ് 16 വരെയുള്ള ഒരാഴ്ചയാണ് ലോക്ക്ഡൗൺ. മിനി ലോക്ക്ഡൗൺ നിലവിൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അനാവശ്യമായ കാരണങ്ങൾ ഉന്നയിച്ച് ജനങ്ങൾ പുറത്തിറങ്ങുന്നത് തുടരുകയാണ്. ഈ സാഹചര്യത്തിലാണ് സമ്പൂർണ ലോക്ക്ഡൗൺ നടപടി.
അതേസമയം, പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ വർധന തുടരുന്നതിനാൽ സംസ്ഥാനം ഓക്സിജൻ കിടക്കകളുടെ ദൗർലഭ്യം നേരിടുന്നുണ്ട്. സംസ്ഥാനത്തെ മിക്ക സർക്കാർ ആശുപത്രികളിലും നിലവിൽ ഓക്സിജൻ കിടക്കകൾ നിറയുകയാണ്. എന്നാൽ, നിലവിലത്തെ സ്ഥിതിയിൽ ആശങ്ക വേണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്. കൂടാതെ ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത ഓക്സിജനിൽ ആയിരം ടൺ അടിയന്തരമായി കേരളത്തിന് അനുവദിക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
നിലവിൽ സംസ്ഥാനത്ത് രോഗബാധ ഏറ്റവും കൂടിയത് എറണാകുളം ജില്ലയിലാണ്. ഇന്ന് മുതൽ ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Also Read: 500 രൂപയുടെ ഓക്സി മീറ്ററിന് കോഴിക്കോട് കൊള്ളവില; പ്രതിസന്ധി