കണ്ണൂർ: ഇരിട്ടി ഹയർ സെക്കണ്ടറി സ്‌കൂളിൽ മോഷണം. സ്‌കൂളിലെ കമ്പ്യൂട്ടർ ലാബിൽ സൂക്ഷിച്ച 29 ലാപ്ടോപ്പുകൾ മോഷണം പോയി. ഹൈസ്‌ക്കൂൾ ബ്ളോക്കിലെ കമ്പ്യൂട്ടർ ലാബിൽ സൂക്ഷിച്ച ലാപ്ടോപ്പുകളാണ് കവർന്നത്.
സ്‌കൂളിന്റെ പിറകുവശത്തുള്ള ഗ്രിൽസ് തകർത്താണ് മോഷ്‌ടാക്കൾ സ്‌കൂൾ കോമ്പൗണ്ടിൽ പ്രവേശിച്ചത് . കമ്പ്യൂട്ടർ ലാബിന്റെ ഗ്രിൽസിന്റെയും വാതിലിന്റെയും പൂട്ടും തകർത്ത നിലയിലാണ്. ലാബിൽ സൂക്ഷിച്ച മുഴുവൻ ലാപ്ടോപ്പും മോഷണം പോയതായി അധികൃതർ പറഞ്ഞു.
താലൂക്ക് തല വാക്‌സിനേഷൻ സെന്ററായി ഇരിട്ടി നഗരസഭ സ്‌കൂളിനെ ഏറ്റെടുത്തിരുന്നു. ഇതിനെത്തുടർന്ന് സ്‌കൂളിലെ ഓഫീസ് പ്രവർത്തനം താൽക്കാലികമായി നിർത്തി വെക്കുന്നതിനായി പ്രഥമാധ്യാപിക ഇ പ്രീത സ്‌കൂളിൽ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
കഴിഞ്ഞ 28ന് പത്താം ക്ളാസിലെ പൊതു പരീക്ഷ അവസാനിക്കുന്ന ദിവസമാണ് തുടർന്നു നടക്കുന്ന ഐടി പരീക്ഷയ്‌ക്കായി ഇത്രയും ലാപ്‌ടോപ്പുകൾ റൂമിൽ സജ്‌ജീകരിച്ചത്. എന്നാൽ കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ ഐടി പരീക്ഷ മാറ്റിവെക്കുകയായിരുന്നു.
കൈറ്റ് മുഖേന പൊതു വിദ്യാഭ്യാസ വകുപ്പ് പല ഘട്ടങ്ങളിലായി സ്‌കൂളിന് നൽകിയ ലാപ്ടോപ്പുകളാണ് മോഷണം പോയതെന്ന് സ്‌കൂൾ അധികൃതർ വ്യക്‌തമാക്കി. 25000 മുതൽ 28000 രൂപ വില വരുന്ന എട്ടു ലക്ഷത്തോളം രൂപയുടെ ലാപ്ടോപ്പുകളാണ് മോഷണം പോയത്. കഴിഞ്ഞ ലോക്ക്ഡൗൺ സമയത്തും സമാനമായ രീതിയിൽ സ്‌കൂളിൽ മോഷണം നടന്നിരുന്നു. അന്ന് പ്രതികളെ പിടികൂടുകയും ചെയ്‌തിരുന്നു.
പ്രധാനാധ്യാപിയുടെ പരാതിയിൽ ഇരിട്ടി സ്‌റ്റേഷൻ ഹൗസ് ഓഫിസർ എംപി രാജേഷ്, ഇരിട്ടി എസ്ഐ എം അബ്ബാസ് അലി, ജൂനിയർ എസ്ഐ അഖിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്‌കൂളിലെത്തി പരിശോധന നടത്തി. കണ്ണൂരിൽ നിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്‌ധരും ഇന്ന് സ്‌കൂളിലെത്തി പരിശോധന നടത്തും.
Malabar News: റാണിപുരം റോഡിൽ കാട്ടാന ശല്യം പതിവാകുന്നു; രാത്രിയാത്ര ഒഴിവാക്കാൻ നിർദ്ദേശം