പനത്തടി: റാണിപുരം വിനോദസഞ്ചാര മേഖലയിലേക്കുള്ള റോഡിൽ കാട്ടാന ശല്യം പതിവാകുന്നു. രാത്രികാലത്ത് യാത്ര ചെയ്യുന്ന സഞ്ചാരികൾ ഇതുവഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് വനംവകുപ്പും വനസംരക്ഷണ സമിതിയും നിർദ്ദേശം നൽകി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റാണിപുരം റോഡിൽ കാട്ടാനകൾ തമ്പടിക്കുന്നത് പതിവാണ്. ഇന്നലെ ആനകൾ റോഡിലിറങ്ങി പാതയോരത്തെ ക്രാഷ് ഗാർഡുകൾ നശിപ്പിച്ച് റോഡിന് താഴെയുള്ള വനത്തിലേക്ക് ഇറങ്ങിയിരുന്നു.
കൃഷികൾ നശിപ്പിക്കുന്നതും പതിവാണ്. പനത്തടി– പന്തിക്കാൽ– റാണിപുരം റോഡിലും, പാണത്തൂർ– കുണ്ടുപ്പള്ളി– റാണിപുരം റോഡിലുമാണ് വനത്തിനോട് ചേർന്നുള്ള ഭാഗങ്ങളിൽ ആനകൾ ഇറങ്ങുന്നത്. പരിചയമില്ലാത്തവർ ഈ വഴിയുള്ള സഞ്ചാരം ഒഴിവാക്കുന്നതാണ് സുരക്ഷിതം.
കർണാടക അതിർത്തിയോട് ചേർന്നുള്ള ഭാഗത്ത് സ്‌ഥാപിച്ച ഫെൻസിങ് നശിച്ചതാണ് കുണ്ടുപ്പള്ളി ഭാഗത്ത് ആനയിറങ്ങാൻ കാരണം. പന്തിക്കാൽ, പുളിങ്കൊച്ചി ഭാഗത്തും നിലവിൽ ഫെൻസിങ് ഇല്ല. പുളിങ്കൊച്ചി ഭാഗത്ത് സ്‌ഥാപിച്ചിരുന്നത് സംരക്ഷണമില്ലാതെ നശിക്കുകയായിരുന്നു. ഫെൻസിങ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Also Read: റെംഡെസിവിര്‍ കടത്താന്‍ ശ്രമം; ഐടി ജീവനക്കാരന്‍ പിടിയില്‍