കൊച്ചി: സംസ്ഥാനത്ത് കോവിഡ് സാഹചര്യം ഗുരുതരമായി തുടരുന്നു. എറണാകുളം ജില്ലയിൽ ഇനിയുള്ള രണ്ടാഴ്ച അതിനിർണായകമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് വ്യക്തമാക്കി. ജില്ലയിൽ പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിന് മുകളിലുള്ള പഞ്ചായത്തുകളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട് എന്നത് ആശ്വാസകരമാണ്. പോസിറ്റിവിറ്റി നിരക്ക് കൂടിയ പഞ്ചായത്തുകളുടെ എണ്ണം 19ൽ നിന്ന് പന്ത്രണ്ടായാണ് കുറഞ്ഞത്.
കൊച്ചിയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്. വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ ജില്ലയിൽ അത്യാവശ്യക്കാർക്കുള്ള പാസ് അനുവദിക്കൂ എന്ന് പോലീസ് അറിയിച്ചു. ഈ ശനിയാഴ്ച ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും അവധി നൽകി സർക്കാർ ഉത്തരവ് പുറത്തിറക്കി. ചെറിയ പെരുന്നാൾ പ്രമാണിച്ച് മാംസ ഉൽപന്നങ്ങൾക്കുള്ള വിൽപനശാലകൾക്ക് രാത്രി പത്ത് മണി വരെ ഹോം ഡെലിവറി അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമേ കൊച്ചിയിൽ ഓരോ ജമാഅത്തിലും അഞ്ച് വാളണ്ടിയർമാർക്ക് വീടുകളിൽ കിറ്റുകൾ എത്തിക്കാനും അനുമതിയുണ്ട്.
അതേസമയം, ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് 72 മണിക്കൂറിനകമുള്ള ആർടിപിസിആർ ടെസ്റ്റ് നിർബന്ധമാക്കി. എറണാകുളം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളിൽ കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നുവെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
Also Read: കനത്ത മഴ തുടരും; ചുഴലിക്കാറ്റിനും സാധ്യത; അതീവ ജാഗ്രതയിൽ സംസ്ഥാനം