ന്യൂയോർക്ക്: പകർച്ചവ്യാധിയെ തടയാനുള്ള മാർഗമായി വാക്സിൻ ഉപയോഗിക്കരുതെന്നും, മരണങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ വേണം വാക്സിനേഷൻ നടത്തേണ്ടതെന്നും ലോകാരോഗ്യ സംഘടനയിലെ ആരോഗ്യ വിദഗ്ധൻ ഡോ. ഡേവിഡ് നബാറോ. അപകടസാധ്യത കൂടുതലുള്ള വിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് വാക്സിനേഷൻ നടത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ നിയോഗിച്ച കോവിഡ്-19 പ്രത്യേക സംഘത്തിലെ അംഗമാണ് നബാറോ. സമയബന്ധിതമായി നടപ്പാക്കുന്ന ക്വാറന്റെയ്ൻ, ഫലപ്രദമായ കോൺടാക്റ്റ് ട്രേസിംഗ് എന്നിവ ഉൾപ്പെടുന്ന പഴയ രീതിയിലുള്ള പ്രക്രിയകളാണ് ഇപ്പോഴും കോവിഡ് വ്യാപനം തടയാനുള്ള ഏറ്റവും നല്ല മാർഗമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘വലിയൊരു സമൂഹമെന്ന നിലയിൽ ലോകം മുഴുവൻ തിരക്ക് പിടിച്ച് വാക്സിനേഷൻ നടപ്പിലാക്കാൻ നമുക്ക് കഴിയില്ല. ഇവിടെ ആവശ്യം കൂടുതൽ അപകട സാധ്യതയുള്ള വിഭാഗക്കാരെ ആദ്യം വാക്സിനേറ്റ് ചെയ്യുക എന്നതാണ്. അതാണ് ഏറ്റവും നല്ല പോംവഴി. വാക്സിനേഷനെ രോഗവ്യാപനം തടയുന്നതിനുള്ള വഴിയായി കാണുന്നത് അപകടമാണ്. ഇങ്ങനെ വരുമ്പോൾ ചില രാജ്യങ്ങൾ തങ്ങളുടെ ജനസംഖ്യയെ മുഴുവൻ വാക്സിനേറ്റ് ചെയ്യാനുള്ള ശ്രമം നടത്തും. എന്നാൽ ഇതല്ല കൃത്യമായി മാർഗം’ അദ്ദേഹം പറയുന്നു.
പ്രമേഹം അടക്കമുള്ള സംക്രമികേതര രോഗങ്ങൾ(പകർച്ച വ്യാധിയല്ലാത്തവ) ഉള്ളവരെ കോവിഡ് കൂടുതൽ ബാധിക്കുമെന്നും അത്തരക്കാർ മരണപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും പറഞ്ഞു.
അതിനാലാണ് ഇത്തരം ഹൈ റിസ്ക് വിഭാഗത്തിനെ ആദ്യം വാക്സിനേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്. ഇത് മൂലം കോവിഡ് മരണങ്ങൾ ഒരു പരിധിവരെ കുറയ്ക്കാമെന്നും നബാറോ വ്യക്തമാക്കി. കോവിഡ് വ്യാപനം കുറച്ചധികം കാലം നീണ്ടുനിൽക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Read Also: കോവിഡ് വാക്സിൻ; നോബൽ സമ്മാന ജേതാവിന്റെ പേരിൽ പ്രചരിക്കുന്ന പോസ്റ്റ് വ്യാജം