ഇടുക്കി: ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ കുടുംബത്തിന് നാല് ലക്ഷം രൂപയുടെ സാമ്പത്തിക സഹായം. നോർക്കയും ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയും ചേർന്നുള്ള കരാറിന്റെ ഭാഗമായാണ് തുക അനുവദിക്കുന്നത്. ഇതിൽ ഒരു ലക്ഷം നോർക്കയുടെ പ്രവാസി സാന്ത്വന പദ്ധതിയിൽ നിന്നാണ് നൽകുന്നത്. ബാക്കി തുക ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനി അനുവദിക്കും.
ഇസ്രയേലിലെ അഷ്‌ക ലോണിൽ കഴിഞ്ഞ പത്തുവർഷമായി കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു ഇടുക്കി കീരിത്തോട് സ്വദേശിനിയായിരുന്ന സൗമ്യ. ഇസ്രയേൽ-പലസ്‌തീൻ വിഷയവുമായി ബന്ധപ്പെട്ട് പ്രദേശത്ത് നിരന്തരം ആക്രമണങ്ങൾ പതിവായിരുന്നു. ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്.
നേരത്തെ സൗമ്യ സന്തോഷിന് ഓണററി പൗരത്വവും കുടുംബത്തിന് നഷ്‌ടപരിഹാരവും നൽകുമെന്ന് ഇസ്രയേൽ എംബസിയിലെ ഉപമേധാവി റോണി യദീദി പറഞ്ഞിരുന്നു. സൗമ്യ ഓണററി പൗരത്വത്തിന് അർഹയാണെന്നാണ് ഇസ്രയേലിലെ ജനങ്ങൾ വിശ്വസിക്കുന്നതെന്ന് റോണി പറഞ്ഞു. ദേശീയ ഇൻഷുറൻസ് ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്ന് നഷ്‌ടപരിഹാരം ലഭ്യമാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
Read Also: ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റഡോസ് വാക്‌സിന് യുകെയിൽ അംഗീകാരം