തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി ക്യാബിനറ്റ് റാങ്കോടെ ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാനായേക്കും. ക്യാബിനറ്റ് റാങ്കുള്ള പദവി നൽകിയാൽ ജോസ് കെ മാണി രാജിവച്ച രാജ്യസഭാ സീറ്റ് സിപിഎം ഏറ്റെടുത്തേക്കുമെന്നാണ് സൂചനകൾ.
ഇതുസംബന്ധിച്ച് സിപിഎം നേതാക്കളുമായി ജോസ് കെ മാണി തിരുവനന്തപുരത്ത് ചർച്ച നടത്തിയെന്ന് കേരള കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. ഒന്നാം ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് വിഎസിനെ അനുനയിപ്പിക്കാൻ പാർട്ടി കേന്ദ്ര നേതൃത്വം ഇടപെട്ട് രൂപീകരിച്ചതാണ് ഭരണപരിഷ്കാര കമ്മീഷൻ.
31 ജീവനക്കാരും തിരുവനന്തപുരത്ത് ഓഫിസും, വസതിയും ഭരണപരിഷ്കാര കമ്മീഷൻ ചെയർമാന് ലഭിക്കും. ജോസ് കെ മാണിയെ തൽസ്ഥാനത്ത് അവരോധിക്കുന്നതിലൂടെ മദ്ധ്യതിരുവിതാംകൂറിൽ യുഡിഎഫിന്റെ ശക്തി ക്ഷയിപ്പിക്കുക എന്നതാണ് സിപിഎം ഉദ്ദേശിക്കുന്നത്.
ഭരണപരിഷ്കാര കമ്മീഷൻ അദ്ധ്യക്ഷ പദവി നൽകിയില്ലെങ്കിൽ കാർഷിക കമ്മീഷൻ രൂപീകരിച്ച് അദ്ധ്യക്ഷ പദവി നൽകുന്ന കാര്യവും സി പി എമ്മിന്റെ ആലോചനയിലുണ്ട്. എന്നാൽ പുതുതായി കാർഷിക കമ്മീഷൻ രൂപീകരിക്കുന്നത് വിവാദത്തിന് ഇടയാക്കുമോയെന്ന് സിപിഎമ്മിന് ആശങ്കയുമുണ്ട്. അതുകൂടാതെ കാർഷിക വകുപ്പ് സിപിഐക്ക് കീഴിൽ ആയതിനാൽ അത് കൂടുതൽ തർക്കങ്ങളും വഴിവച്ചേക്കും. അതിനാൽ ഈ നീക്കം സിപിഎം ഉപേക്ഷിക്കാനാണ് സാധ്യത.
Read Also: ലക്ഷദ്വീപിൽ പ്രതിഷേധം ശക്തമാക്കുന്നു; ജൂൺ 7ആം തീയതി നിരാഹാര സമരം