ന്യൂഡെല്‍ഹി: കോവിഡ് രണ്ടാം തരംഗത്തെ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ നിയന്ത്രിക്കാൻ സാധിച്ചതിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുജറാത്തിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്‌ഥാപിച്ച മെഡിക്കല്‍ ഓക്‌സിജന്‍ പ്ളാന്റുകൾ ഉൽഘാടനം ചെയ്‍ത ശേഷം വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു അമിത് ഷാ.
‘രണ്ടാം തരംഗത്തില്‍ വൈറസ് അതിവേഗം പടരാന്‍ തുടങ്ങി, ആളുകളെ മോശമായി ബാധിക്കുകയും ചെയ്‌തു. എന്നിട്ടും ചുരുങ്ങിയ സമയത്തിനുള്ളില്‍ അത് നിയന്ത്രിക്കുകയും കുറയുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്‌തു. ഇത് ഒരു കൂട്ടായ വിജയമാണ്. ഇന്ത്യ പോലെ വലിയ ഒരു രാജ്യത്ത് ഇത് നേട്ടമാണ്,’ അമിത് ഷാ പറഞ്ഞു.
വികസിത രാജ്യങ്ങള്‍ പോലും കോവിഡിനെ നേരിടാന്‍ പാടുപെട്ടെന്നും അതേസമയം ഇന്ത്യ ക്ഷമയോടും ആസൂത്രണത്തോടെയും കൂടി പ്രവർത്തിച്ചതിന്റെ ഫലമായി രോഗവ്യാപനം കുറക്കാൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ഓക്‌സിജന്റെ ആവശ്യകത 10,000 മെട്രിക് ടണ്ണില്‍ നിന്ന് 3,500 മെട്രിക് ടണ്ണായി കുറഞ്ഞു. ഇത് സൂചിപ്പിക്കുന്നത് കോവിഡ് ഇന്ത്യയില്‍ കുറഞ്ഞു വരുന്നു എന്നാണ്. കൂടാതെ പ്രധാനമന്ത്രി വിഭാവനം ചെയ്‌തതുപോലെ ഭാവിയില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
Read also: ‘യാസ്’ വന്നുപോയി; പക്ഷെ അഹങ്കാരത്തിന്റെ ചുഴലിക്കാറ്റ് ഇപ്പോഴും ബംഗാളിൽ വീശിയടിക്കുന്നു; ശിവസേന