മുംബൈ: പശ്‌ചിമ ബംഗാള്‍ മുൻ ചീഫ് സെക്രട്ടറിയെ തിരിച്ചു വിളിച്ചതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരും മുഖ്യമന്ത്രി മമതാ ബാനർജിയും തമ്മിലുള്ള പോരില്‍ പ്രതികരിച്ച് ശിവസേന. ‘യാസ്’ ചുഴലിക്കാറ്റ് വന്നുപോയിട്ടും അഹങ്കാരത്തിന്റെ ചുഴലിക്കാറ്റ് ഇപ്പോഴും ബംഗാളിൽ വീശിയടിക്കുകയാണെന്ന് ശിവസേന മുഖപത്രമായ സാംനയിലെ ലേഖനത്തില്‍ പറയുന്നു.
“യാസ് ചുഴലിക്കാറ്റൊക്കെ വന്നു പോയി. എന്നാൽ ഇപ്പോഴും അഹങ്കാരത്തിന്റെ ചുഴലിക്കാറ്റ് ബംഗാള്‍ ഉള്‍ക്കടലില്‍ വീശിയടിക്കുകയാണ്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും മുൻ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യായയും പ്രധാനമന്ത്രിയുടെ ‘ചുഴലിക്കാറ്റ് അവലോകന യോഗ’ത്തില്‍ പങ്കെടുക്കാത്തതാണ് കാരണം,”- സാംനയിലെ ലേഖനത്തില്‍ പറയുന്നു.
സംസ്‌ഥാനങ്ങളെ സമ്മര്‍ദ്ദത്തിൽ ആക്കുകയെന്നത് കേന്ദ്രം ഒരു നയമായി സ്വീകരിച്ചിരിക്കുകയാണ്. രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കായുള്ള ഇത്തരം നടപടി കേന്ദ്ര-സംസ്‌ഥാന ബന്ധങ്ങളില്‍ വിള്ളല്‍ വരുത്തുമെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.
യാസ് ചുഴലിക്കാറ്റിലുണ്ടായ നാശനഷ്‌ടങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ചീഫ് സെക്രട്ടറിയും ഇറങ്ങിപ്പോയെന്ന് ആരോപിച്ചായിരുന്നു ബംഗാളിനെതിരെ നടപടിയുമായി കേന്ദ്രം രംഗത്തെത്തിയത്.
അതിന്റെ ഭാഗമായി ആലാപൻ ബന്ദോപാധ്യായയെ കേന്ദ്ര സര്‍വീസിലേക്ക് തിരിച്ചു വിളിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്‌തു. എന്നാൽ, അദ്ദേഹത്തെ കേന്ദ്രത്തിലേക്ക് അയക്കില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നിലപാടെടുത്തു. ഇക്കാര്യം അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മമത കത്തെഴുതുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെ ചീഫ് സെക്രട്ടറി സ്‌ഥാനത്തു നിന്ന് വിരമിച്ച ആലാപൻ ബന്ദോപാധ്യായയെ മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്‌ടാവായി മമത നിയമിക്കുകയും ചെയ്‌തു.
Most Read: ഇന്ധനവില വർധനയിൽ മിണ്ടാട്ടമില്ല; അമിതാഭ് ബച്ചൻ ഉൾപ്പടെയുള്ള താരങ്ങൾക്ക് കത്തയച്ച് കോൺഗ്രസ്