കോഴിക്കോട്: കൊടകര കുഴൽപ്പണക്കേസിൽ ജുഡീഷണൽ അന്വേഷണം വേണമെന്ന കെ മുരളീധരൻ എംപിയുടെ ആവശ്യത്തിൽ പ്രതികരണവുമായി ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. മുരളീധരൻ ഉന്നയിച്ച കാര്യങ്ങൾ കോൺഗ്രസ് നേതാക്കളെ തന്നെ ലക്ഷ്യം വെച്ചുള്ളതാണെന്ന് സുരേന്ദ്രൻ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ പ്രതികരിച്ചു.
തിരഞ്ഞെടുപ്പിൽ മഹാരാഷ്‌ട്ര, രാജസ്‌ഥാന്‍, പഞ്ചാബ് കര്‍ണാടകാ പ്രദേശ് കോൺഗ്രസ് കമ്മിറ്റി വഴി കേരളത്തിലേക്ക് പണമൊഴുകി. മുരളീധരന്റെ ആരോപണം ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരെയും കെസി വേണുഗോപാല്‍ വഴി രാഹുലിനെയും ഉന്നം വെച്ചുള്ളതാണെന്നും സുരേന്ദ്രന്‍ പറയുന്നു.
‘കോഴിക്കോട്ടെയും മലപ്പുറത്തെയും ഗള്‍ഫ് രാജ്യങ്ങളിലേയും മോദിവിരുദ്ധ പണച്ചാക്കുകളില്‍ നിന്നും കെ മുരളീധരന്‍ പണം പിരിച്ചു. പത്ത് കോടിയോളമാണ് ഇത്തരത്തില്‍ സ്വരൂപിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ഇത് ചര്‍ച്ചയാണ്. പക്ഷേ പിരിച്ചെടുത്ത പണത്തില്‍ ഒരു നയാപൈസ പോലും നേമത്ത് ചെലവാക്കിയിട്ടില്ലെന്ന പ്രചാരണങ്ങള്‍ ഉണ്ട്’- പോസ്‌റ്റിൽ ആരോപിക്കുന്നു. മുരളീധരന് എതിരായ സമാനമായ തിരഞ്ഞെടുപ്പു കഥകള്‍ ഇനിയും പുറത്ത് വിടുമെന്ന സൂചനയും സുരേന്ദ്രൻ പോസ്‌റ്റിലൂടെ നൽകുന്നു.
കുഴൽപ്പണം സംബന്ധിച്ച കാര്യങ്ങൾ അന്വേഷണ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മുരളീധരൻ ഇന്ന് വാർത്ത സമ്മേളനം വിളിച്ചത്. എല്ലാം സമഗ്രമായി അന്വേഷിക്കാൻ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ഹൈക്കോടതിയിൽ നിന്നോ സുപ്രീം കോടതിയിൽ നിന്നോ റിട്ടയർ ചെയ്‌ത ജഡ്‌ജി വേണമെന്നും മുരളീധരൻ ആവശ്യപ്പെട്ടിരുന്നു. കേസിൽ നിഷ്‌പക്ഷമായി ഇടപെട്ടാൽ അന്വേഷണം മോദിയിൽ വരെ എത്തുമെന്നും ആ ഗട്ട്സ് മുഖ്യമന്ത്രി കാണിക്കണമെന്നും മുരളീധരൻ പറഞ്ഞിരുന്നു.