കോഴിക്കോട്: ലക്ഷദ്വീപില്‍ ജനഹിതത്തിനെതിരായ നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍. വിഷയത്തിൽ കത്തയച്ചതിനെ തുടര്‍ന്ന് ടെലിഫോണില്‍ വിളിച്ചാണ് അദ്ദേഹം നിലപാട് വ്യക്‌തമാക്കിയതെന്നും കാന്തപുരം പറഞ്ഞു.
കത്തില്‍ ഉന്നയിച്ച കാര്യങ്ങളെ ഗൗരവത്തോടെ കാണുന്നുവെന്ന് അമിത് ഷാ പറഞ്ഞു. വിഷയത്തില്‍ ശരിയായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകിയതായി കാന്തപുരം പറഞ്ഞു. എന്നാൽ, ദ്വീപ് നിവാസികള്‍ ഇപ്പോഴും കടുത്ത ആശങ്കയിലാണെന്നും വിവാദ നിയമങ്ങള്‍ ഒഴിവാക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.
ലക്ഷദ്വീപില്‍ ജനജീവിതം ദുസഹമാക്കുന്ന അഡ്‌മിനിസ്ട്രേറ്ററുടെ നടപടികളില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ രാഷ്‌ട്രപതിക്കും പ്രധാനമന്ത്രിക്കും നേരത്തെ കത്തയച്ചിരുന്നു.
ഭാഷാപരമായും ഭൂമിശാസ്‌ത്രപരമായും കേരളത്തോട് ചേര്‍ന്നുനില്‍ക്കുന്ന ലക്ഷദ്വീപ്, കുറ്റകൃത്യങ്ങള്‍ പോലും അസാധാരണമായ, സമാധാനത്തിന് പേരുകേട്ട പ്രദേശമാണ്. അഡ്‌മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ കൊണ്ടുവന്ന നിയമങ്ങള്‍ ലക്ഷദ്വീപിലെ ജനങ്ങളുടെ സവിശേഷ സംസ്‌കാരത്തെ തകര്‍ക്കുന്നവയും, നിത്യജീവിതത്തെ പ്രതിസന്ധിയിൽ ഏത്തിക്കുന്നതുമാണ്; കത്തില്‍ എപി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞിരുന്നു.
സര്‍ക്കാര്‍ ഓഫിസുകളില്‍ നിന്നുള്ള പ്രദേശവാസികളെ ഒഴിവാക്കല്‍, മദ്യത്തിന് അംഗീകാരം നല്‍കല്‍, മൽസ്യ തൊഴിലാളികളുടെ ഉപകരണങ്ങള്‍ സൂക്ഷിക്കുന്ന ഇടങ്ങള്‍ നശിപ്പിക്കല്‍, സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം ചുമത്തി ജനങ്ങളെ ഒരു വര്‍ഷം വരെ തടവില്‍ വെക്കാനുള്ള ശ്രമമാരംഭിക്കല്‍, സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഭക്ഷണമെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കല്‍, കോവിഡ് പ്രോട്ടോകോളില്‍ അയവ് വരുത്തല്‍ തുടങ്ങി പുതിയ അഡ്‌മിനിസ്ട്രേറ്റര്‍ വന്നത് മുതല്‍ ഏര്‍പ്പെടുത്തിയ ഓരോ നിയമവും ദ്വീപുകാരുടെ സാധാരണ ജീവിതം ദുരിതമയമാക്കി.
അതിനാല്‍, ലക്ഷദ്വീപിലെ എഴുപതിനായിരത്തോളം വരുന്ന ജനങ്ങളെ പ്രതിസന്ധിയിലാക്കുന്ന അഡ്‌മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം. ജനങ്ങള്‍ക്ക് മേല്‍ പുതുതായി ചുമത്തപ്പെട്ട നിയമങ്ങള്‍ ഒഴിവാക്കണം. ലക്ഷദ്വീപിലെ ജനജീവിതം മുൻപ് ഉണ്ടായിരുന്നത് പോലെ ഭീതിമുക്‌തമാക്കി തിരിച്ചുപിടിക്കാൻ ആവശ്യമായ ഇടപെടലുകള്‍ അടിയന്തരമായി നടത്തണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
Most Read: കെഎം ഷാജിയുടെ വീട്ടിലെത്തിയ വിജിലൻസിന് കെ സുരേന്ദ്രന്റെ വീടറിയില്ലേ; റിജിൽ മാക്കുറ്റി