കോട്ടയം: കോപ്പിയടിച്ചെന്ന ആരോപണത്തെ തുടർന്ന് കോട്ടയം ചേർപ്പുങ്കലിൽ വിദ്യാർഥിനി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം. ആത്‍മഹത്യ ചെയ്‌ത അഞ്‌ജു പി ഷാജി എന്ന വിദ്യാർഥിനിയുടെ കുടുംബമാണ് അന്വേഷണത്തിൽ അതൃപ്‌തിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. സംഭവം നടന്ന് ഒരു വർഷമാകുമ്പോഴും പിടിച്ചെടുത്ത ഹാൾടിക്കറ്റിന്റെ കൈയ്യക്ഷര പരിശോധന പൂർത്തിയായിട്ടില്ല. കുറ്റക്കാരെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കുടുംബം ആരോപിച്ചു.
ചേർപ്പുങ്കൽ ഹോളിക്രോസ് കോളേജിൽ പരീക്ഷ എഴുതാനെത്തിയ കാഞ്ഞിരപ്പള്ളി കുടിമറ്റം സ്വദേശിയായ അഞ്‌ജു പി ഷാജിയുടെ മരണത്തിലാണ് അന്വേഷണം വൈകുന്നത്. കോപ്പിയടിച്ചെന്ന് ആരോപിച്ച് വിദ്യാർഥിനിയെ ശകാരിച്ചതിൽ കോളേജ് അധികൃതർക്ക് വീഴ്‌ച സംഭവിച്ചെന്ന് എംജി സർവകലാശാല നിയോഗിച്ച പ്രത്യേക സമിതി കണ്ടെത്തിയിരുന്നു. ഇത് കണക്കിലെടുക്കാതെ കോപ്പിയടിക്കാൻ ഉപയോഗിച്ചെന്ന് കണക്കാക്കുന്ന ഹാൾടിക്കറ്റിന്റെ കൈയ്യക്ഷര പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം.
പഠനത്തിൽ സമർഥയായിരുന്ന അഞ്‌ജു കോപ്പിയടിക്കില്ലെന്നും കോളേജ് അധികൃതരുടെ മാനസിക പീഡനം മൂലമാണ് അഞ്‌ജു ആത്‍മഹത്യ ചെയ്‌തതെന്നുമാണ് പിതാവ് പിഡി ഷാജി പറയുന്നത്. നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും സംഭവം സിബിഐ അന്വേഷിക്കണമെന്നും അഞ്‌ജുവിന്റെ കുടുംബം ആവശ്യപ്പെട്ടു.
2020 ജൂൺ 9നാണ് കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തോട് ഷാജി-സജിത ദമ്പതികളുടെ മകൾ അഞ്‌ജു പി ഷാജി(20)യുടെ മൃതദേഹം മീനച്ചിലാറ്റിൽ കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജിലെ മൂന്നാം വർഷ ബികോം വിദ്യാർഥിനിയായിരുന്നു. ചേർപ്പുങ്കൽ ബിവിഎം കോളേജിൽ പരീക്ഷ എഴുതുന്നതിനിടെ കോപ്പിയടിച്ചെന്ന് ആരോപിച്ച് കോളേജ് അധികൃതർ അഞ്‌ജുവിനെ ഹാളിൽ നിന്ന് ഇറക്കിവിട്ടിരുന്നു. കോളേജിൽ നിന്ന് ഇറങ്ങിയ അഞ്‌ജു ചേർപ്പുങ്കൽ പാലത്തിൽ നിന്ന് ചാടി ആത്‍മഹത്യ ചെയ്യുകയായിരുന്നു.
Read also: യുഎഇയിലെ സൂപ്പർ മാർക്കറ്റിൽ കൊലപാതകം; പിന്നിൽ സാമ്പത്തിക തർക്കമെന്ന് കണ്ടെത്തൽ