മുതലമട: കോവിഡ് ഭീതിയിൽ കേരളത്തിൽ നിന്നുള്ള സ്വകാര്യ വാഹനങ്ങൾ കടന്നു പോകാൻ തമിഴ്‌നാട് അനുവദിക്കാത്തതിനെ തുടർന്ന് ഒറ്റപ്പെട്ട ഊരുകളിൽ ഭക്ഷ്യക്കിറ്റുകൾ എത്തിച്ചു. പമ്പിക്കുളം അല്ലിമൂപ്പൻ, മുപ്പതേക്കർ, ഒറവമ്പാടി എന്നീ ഊരുകളിലെ 200 ഓളം കുടുംബങ്ങളിലാണ് സന്നദ്ധസംഘടനകൾ സഹായമെത്തിച്ചത്.
തമിഴ്‌നാട്ടിലെ സേത്തുമടയിൽ നിന്നാണ് ഊരുവാസികൾ ഭക്ഷ്യവസ്‌തുക്കൾ വാങ്ങുന്നത്. എന്നാൽ, ഇരുസംസ്‌ഥാനത്തും ലോക്ക്‌ഡൗൺ ആയതോടുകൂടി തമിഴ്‌നാട് സ്വകാര്യ വാഹനങ്ങൾ കടത്തിവിടാതായി. അവശ്യസാധനങ്ങൾ പോലും ലഭ്യമാകുന്നില്ലെന്ന അവസ്‌ഥ കൊല്ലങ്കോട് ബ്‌ളോക്ക് ട്രൈബൽ ഓഫീസർ മുഖേന അറിഞ്ഞ സംഘടനകൾ ഭക്ഷ്യധാന്യക്കിറ്റുമായി നെല്ലിയാമ്പതി- ആനമട കാട്ടുപാതയിലൂടെ ഊരുകളിൽ എത്തുകയായിരുന്നു.
ഭക്ഷ്യധാന്യ കിറ്റുമായി പുറപ്പെട്ട നാല് വാഹനങ്ങൾ പലയിടത്തും ചെളിയിൽ താഴ്‌ന്നു. ദുർഘടപാതകൾ താണ്ടി അഞ്ചുമണിക്കൂർ യാത്രചെയ്‌താണ് നെല്ലിയാമ്പതിയിൽ നിന്ന് പറമ്പിക്കുളം തേക്കടി ഊരിൽ എത്തിയത്. പാലക്കാട് ഇതിഹാസ് ഗ്രൂപ്പ്, ഏകതാ പരിഷത്ത്, സെന്റർ ഫോർ ലൈഫ് സ്‌കിൽസ് ലേർണി നെൻമാറ എന്നിവരാണ് സഹായമെത്തിച്ചത്ത്. ഭക്ഷ്യധാന്യക്കിറ്റ് വിതരണം കൊല്ലങ്കോട് വനം റേഞ്ച് ഓഫീസർ സി ഷെരീഫ് ഉൽഘാടനം ചെയ്‌തു.
Also Read: സംസ്‌ഥാനത്ത് തൊഴിലില്ലായ്‌മ രൂക്ഷം; മന്ത്രി വി ശിവൻകുട്ടി