ന്യൂഡെൽഹി: വിവാദങ്ങളുടെ പേരിൽ കേരളത്തിലെ നേതൃത്വം മാറില്ലെന്ന് ബിജെപി കേന്ദ്രനേതൃത്വം. വിവാദങ്ങൾ രാഷ്ട്രീയമായും നിയമപരമായും നേരിടും. സംസ്ഥാനത്ത് പാർട്ടിയെ ശക്തിപ്പെടുത്താൻ ഉടൻ നടപടികളുമായി മുന്നോട്ട് പോകുമെന്നും കേന്ദ്രനേതൃത്വം വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തിൽ അച്ചടക്കനടപടി സ്വീകരിക്കാൻ പോലും കേന്ദ്രനേതൃത്വം തയ്യാറാകുന്നില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇന്ന് കേന്ദ്രമന്ത്രി വി മുരളീധരനും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൊടകര കുഴൽപ്പണക്കേസ്, തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം തുടങ്ങിയ വിവാദ വിഷയങ്ങളിൽ സുരേന്ദ്രൻ വിശദീകരണം നൽകി.
വിവാദങ്ങളിൽ അതൃപ്തിയുണ്ടെങ്കിലും നിലവിൽ നേതൃമാറ്റം പരിഗണനയിൽ ഇല്ലെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. വിവാദങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടാൻ നഡ്ഡ സംസ്ഥാന നേതാക്കൾക്ക് നിർദ്ദേശം നൽകി.
അതേസമയം, പാർട്ടിയിലെ ഗ്രൂപ്പ് പോരിനെ കേന്ദ്രനേതൃത്വം വിമർശിച്ചു. പാർട്ടിയ്ക്കുള്ളിലെ ഭിന്നതകളാണ് വിവാദങ്ങൾ കത്തിപ്പടരാൻ കാരണമാകുന്നതെന്നും നേതൃത്വം വിലയിരുത്തി. ഗ്രൂപ്പ് പോരുകൾ ഇല്ലാതാക്കുന്നതിന് കർശനമായ ഇടപെടലുകൾ കേന്ദ്രനേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും ജെപി നഡ്ഡ അറിയിച്ചു. എന്നാൽ, ഇത് എത്രത്തോളം ഫലപ്രദമാകുമെന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ട്.
ഭിന്നതകളില്ലാതെ നിലവിലെ വിവാദങ്ങളെ പ്രതിരോധിക്കാൻ സംസ്ഥാന നേതാക്കൾ പരസ്യമായി രംഗത്ത് വരണമെന്നും നഡ്ഡ നിർദ്ദേശം നൽകി. നേതൃമാറ്റം വേണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുകയും നിലവിലെ പ്രവർത്തികളിൽ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്. ഇത്തരത്തിൽ സംഘടനാപരമായ പ്രശ്നങ്ങൾ വിശദമായി ചർച്ച ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നാളെ സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷുമായി കെ സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തും. അതിന് ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുക.
Also Read: മരംമുറി കേസ് പ്രതികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി; ചിത്രം പുറത്തുവിട്ട് പിടി തോമസ്