നീലേശ്വരം: നിർമാണം പൂർത്തിയായ നീലേശ്വരം പാലായി റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകളുടെ കാര്യക്ഷമതാ പരിശോധന ഇന്ന് പൂർത്തിയാകും. വെള്ളിയാഴ്ചയാണ് പാലത്തിലെ ഷട്ടറുകൾ താഴ്ത്തി റഗുലേറ്ററുകളുടെ കാര്യക്ഷമതാ പരിശോധന നടത്താൻ തുടങ്ങിയത്. സമുദ്രനിരപ്പിൽ നിന്ന് ഒന്നരമീറ്റർ ഉയരത്തിൽ വെള്ളം സംഭരിച്ചാണ് പരിശോധന നടത്തുന്നത്. ഈ നിരപ്പിൽ വെള്ളം എത്തിയാൽ അത് കാക്കടവുവരെ പ്രതിഫലിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
നബാർഡിന്റെ സഹായത്തോടെ സംസ്ഥാന ജലസേചന വകുപ്പ് 65 കോടി രൂപ ചെലവിലാണ് റഗുലേറ്റർ കം ബ്രിഡ്ജ് നിർമിച്ചത്. ഓട്ടോമാറ്റിക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന 17 ഷട്ടറുകളാണ് ഇതിലുള്ളത്. ഇവയുടെ കാര്യക്ഷമതയാണ് പോലീസ് കാവലിൽ രണ്ട് ദിവസമായി പരിശോധിക്കുന്നത്.
ഷട്ടറുകൾ മുഴുവൻ താഴ്ത്തി പൂർണ തോതിൽ വെള്ളം സംഭരിച്ചാണ് ട്രയൽ റൺ. കെട്ടി നിർത്തുന്ന വെള്ളം ഏതു സമയത്തും തുറന്നു വിടാമെന്നതിനാൽ പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പുറമെ നിന്നാരെയും ബ്രിഡ്ജിന് സമീപത്തേക്ക് കടത്തിവിടാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്.
പരിശോധന തൃപ്തികരമായാൽ വൈകാതെ ഉൽഘാടനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിശോധനയ്ക്ക് ജലസേചനവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ പി രമേശൻ, അസി.എഞ്ചിനീയർ കെ മധുസൂദനൻ, മെക്കാനിക്കൽ എഞ്ചിനീയർ നസീർ, ഓവർസീയർമാരായ പി സൗമ്യ, സി വിനോദ് കുമാർ, വി ദിനേശൻ തുടങ്ങിയവർ നേതൃത്വം നൽകി. എറണാകുളത്തെ പൗലോസ് ജോർജ് കൺസ്ട്രക്ഷൻ കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് പാലംപണി പൂർത്തീകരിച്ചത്.
227 മീറ്റർ നീളവും ഏഴര മീറ്റർ വീതിയിലുമുളള ഡബിൾ ലൈൻ പാലത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. പദ്ധതിയിലൂടെ 18 കിലോമീറ്ററോളം ഉപ്പുവെള്ളം കയറുന്നത് തടയാൻ സാധിക്കും. ഇതിലൂടെ നീലേശ്വരം നഗരസഭയിലേയും ഏഴോളം പഞ്ചായത്തുകളിലെയും ജലസേചന കുടിവെള്ള ഗതാഗതസൗകര്യങ്ങൾ മെച്ചപ്പെടും. ഇവിടം കേന്ദ്രീകരിച്ച് വലിയ കുടിവെള്ള പദ്ധതിക്കായുള്ള തയ്യാറെടുപ്പും നടന്നുവരുന്നതായി അധികൃതർ അറിയിച്ചു.
Also Read: 100 ദിനം; 20 ലക്ഷം തൊഴിലവസരങ്ങൾ; പ്രഖ്യാപനവുമായി സർക്കാർ