തിരുവനന്തപുരം : കോവിഡ് മഹാമാരി നിലനില്‍ക്കുന്ന സാഹചര്യത്തിലും വലിയ തോതിലുള്ള സൈബര്‍ തട്ടിപ്പാണ് രാജ്യത്ത് അരങ്ങേറുന്നതെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പറഞ്ഞു. കേരള പോലീസ് സൈബര്‍ഡോം സംഘടിപ്പിച്ച കൊക്കൂണ്‍ വെര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് കാലത്തും വലിയ വെല്ലുവിളിയാണ് ഇത്തരം സൈബര്‍ തട്ടിപ്പുകള്‍ ഉയര്‍ത്തുന്നത്. സ്വതന്ത്രവും സ്വന്തവുമായ ഡിജിറ്റല്‍ ടൂളുകളുടെ അഭാവം അതിനാല്‍ തന്നെ വലിയ പോരായ്മയായി നിലനില്‍ക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ വെബ്സൈറ്റുകള്‍, പേയ്മെന്റ് സൈറ്റുകള്‍, ഉന്നത വ്യക്തികളുടെ അക്കൗണ്ടുകള്‍ തുടങ്ങി നിരവധി മേഖലയില്‍ സൈബര്‍ തട്ടിപ്പുകള്‍ നടത്താന്‍ ഉള്ള ശ്രമം ഉണ്ടായി. പിഎം കെയര്‍ പ്രഖ്യാപിച്ച് ഉടന്‍ തന്നെ സമാന സൈറ്റുകള്‍ ഉണ്ടാക്കി തട്ടിപ്പ് നടത്താന്‍ ഉള്ള ശ്രമം ഉണ്ടായതും അദ്ദേഹം ഓര്‍മിപ്പിച്ചു. ഇത്തരത്തിലുള്ള സൈബര്‍ തട്ടിപ്പുകള്‍ തടയാനായി വലിയ പരിശ്രമങ്ങള്‍ ആവശ്യമായി വന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രണ്ടു ദിവസം നീണ്ടു നില്ക്കുന്ന പരിപാടിയാണ് കൊക്കൂണ്‍ കോണ്‍ഫറന്‍സ്. കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ കോണ്‍ഫറന്‍സ് നടത്താനായി തീരുമാനിച്ചത്. നിരവധി പ്രമുഖർ പങ്കെടുക്കുന്ന കോണ്‍ഫറന്‍സില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന് തുടങ്ങിയ ആളുകള്‍ സംസാരിക്കും.
Read also : മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ല; ജലീൽ