തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് തുടർച്ചയായ ഏഴാം ദിവസവും പ്രതിഷേധവുമായി പ്രതിപക്ഷം. മലപ്പുറത്ത് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി, പ്രതിഷേധക്കാർക്കു നേരെ പോലീസ് ലാത്തി വീശി. ലാത്തിച്ചാർജിൽ നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. ഒരു പ്രവർത്തകന്റെ കണ്ണിന് സാരമായി പരിക്കേറ്റു എന്നാണ് റിപ്പോർട്ട്.
കോട്ടയത്ത് കേരള കോൺഗ്രസ് ജോസഫ് വിഭാഗം നടത്തിയ മാർച്ചും സംഘർഷത്തിൽ കലാശിച്ചു. കാസർഗോഡ് യുവമോർച്ച നടത്തിയ പ്രതിഷേധ മാർച്ചിനു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കണ്ണൂരിൽ യൂത്ത് ലീഗ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. ആലപ്പുഴയിൽ പോലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രതിഷേധക്കാർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് നടത്തിയ ലാത്തിച്ചാർജിൽ പ്രവർത്തകർക്ക് പരിക്കേറ്റു.
അതേസമയം, മുടിനാരിഴ പോലും തെറ്റു ചെയ്‌തിട്ടില്ലെന്ന ഉത്തമബോദ്ധ്യം ഉണ്ടെന്ന് ജലീൽ പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തെറ്റ് ചെയ്‌തിട്ടില്ലെന്ന ഉത്തമബോദ്ധ്യം ഉള്ളത് കൊണ്ടാണ് ആരെയും ലവലേശം കൂസാതെ മുന്നോട്ടു പോകാൻ കഴിയുന്നത്. തനിക്കും ഭാര്യക്കും ലഭിച്ച ശമ്പളത്തിലെ ചെലവു കഴിഞ്ഞുള്ള ശേഷിപ്പുമല്ലാതെ മറ്റൊന്നും ബാങ്ക് അക്കൗണ്ടുകളിൽ പോലും സമ്പാദ്യമായി ഇല്ലാത്ത ഒരാൾക്ക് ആരെ പേടിക്കാനാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ ചോദിച്ചു.