വെള്ളമുണ്ട: ലോക്ക്ഡൗൺ പരിശോധനയുടെ പേരിൽ ഗർഭിണിയായ കാർ യാത്രക്കാരിയെ തടഞ്ഞുവെച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. പടിഞ്ഞാറത്തറ പേരാൽ സ്വദേശിനിയായ സികെ നാജിയ നസ്റിൻ നൽകിയ പരാതിയിലാണ് നടപടി.
കഴിഞ്ഞ 8നാണ് പരാതിക്ക് ആസ്‌പദമായ സംഭവം. കോഴിക്കോട് അത്തോളിയിലെ ഭർതൃവീട്ടിൽ നിന്നും വയനാട് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഡോക്‌ടറെ കാണാൻ വരുന്ന വഴി വെള്ളമുണ്ട പോലീസ് സ്‌റ്റേഷനിലെ എഎസ്ഐ മുഹമ്മദലി മണിക്കൂറുകളോളം തടഞ്ഞ് വെക്കുകയും മോശമായി പെരുമാറുകയും ചെയ്‌തുവെന്നാണ് പരാതി. യുവതിയെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയും ഒന്നര മണിക്കൂർ അവിടെ നിർത്തുകയും ചെയ്‌തു. ആരോഗ്യസ്‌ഥിതി പോലും ഉദ്യോഗസ്‌ഥർ പരിഗണിച്ചില്ല. രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആർ പച്ചക്കളമാണെന്നും പരാതിയിൽ പറയുന്നു.
കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ജില്ലാ പോലീസ് മേധാവിക്കും വെള്ളമുണ്ട സിഐക്കും പരാതിയിൽ അന്വേഷണം നടത്താൻ ഉത്തരവ് നൽകി. കൽപ്പറ്റയിലെ അടുത്ത സിറ്റിങ്ങിൽ കമ്മീഷൻ കേസ് പരിഗണിക്കും.
Read also: ലക്ഷദ്വീപ് ചരക്കുനീക്കം മംഗളുരുവിലേക്ക് മാറ്റുന്ന നടപടി; ബേപ്പൂരിൽ 17ന് ഹർത്താൽ