ന്യൂഡെൽഹി: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ ഡെൽഹിയിൽ പൊതു ഇടങ്ങളിൽ കോവിഡ് നിർദ്ദേശ ലംഘനം വ്യാപകം. മാർക്കറ്റുകളിൽ തിരക്കേറി. തിങ്കളാഴ്ച നിയന്ത്രണങ്ങൾ പിൻവലിച്ചതിന് പിന്നാലെ ഡെൽഹിയിലെ മിക്ക മാർക്കറ്റുകളിലും സമാന അവസ്ഥയാണ്.
മാർക്കറ്റിൽ അത്യവശ്യത്തിനും ഉല്ലാസത്തിനും എത്തുന്നവർ നിരവധിയാണ്. സാമൂഹ്യ അകലം അടക്കമുള്ള പ്രതിരോധ മാർഗങ്ങൾ പലയിടത്തും പിന്തുടരുന്നില്ല. അതേസമയം, സാമൂഹ്യ അകലമടക്കമുള്ള നിർദ്ദേശങ്ങൾ ലംഘിക്കുകയാണെങ്കിൽ ഒരുമാസം മുൻപുള്ള അവസ്ഥയിലേക്ക് ഡെൽഹി തിരികെ പോകുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ പ്രതിദിന കോവിഡ് കേസുകൾ ഇരട്ടിക്കാൻ അധിക സമയം വേണ്ടിവരില്ല. മൂന്നാം തരംഗം അതിവേഗം എത്തുന്നതിലേക്കും ഇത് വഴിവച്ചേക്കും. ഇത്തരത്തിൽ കോവിഡ് നിർദ്ദേശങ്ങൾ ലംഘിച്ചാൽ മാർക്കറ്റുകൾ അടക്കേണ്ടിവരുമെന്ന് സർക്കാരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ 200ൽ താഴെയാണ് ഡെൽഹിയിലെ കോവിഡ് പ്രതിദിന കേസുകൾ.
Read also: ബ്ളാക്ക് ഫംഗസിനെ മഹാമാരിയായി പ്രഖ്യാപിച്ച് ജാർഖണ്ഡ്