ന്യൂഡെൽഹി: കാർഷിക നിയമങ്ങളിലെ ഭേദഗതി സംബന്ധിച്ച് ചർച്ചയാകാമെന്ന കേന്ദ്രസർക്കാർ നിലപാട് തള്ളി കർഷക സംഘടനകൾ. നിയമങ്ങളിൽ മാറ്റമല്ല പൂർണ്ണമായി പിൻവലിക്കുകയാണ് വേണ്ടതെന്ന് കർഷകനേതാവ് രാകേഷ് ടിക്കായത്ത് പ്രതികരിച്ചു, അതേസമയം സർക്കാരിന്റെ പുതിയ നിലപാട് ചർച്ച ചെയ്യാൻ സംയുക്ത കിസാൻ മോർച്ച ഉടനെ യോഗം ചേരും.
കാർഷിക നിയമം പിൻവലിക്കുന്നത് ഒഴികെ നിയമത്തിൽ ഏത് തരത്തിലുള്ള മാറ്റം വരുത്തണം എന്നത് സംബന്ധിച്ച് ചർച്ചയ്ക്ക് തയ്യാറാണെന്നാണ് കേന്ദ്ര കൃഷിമന്ത്രി ഇന്നലെ നിലപാട് വ്യക്തമാക്കിയത്. എന്നാൽ നിയമത്തെ സംബന്ധിച്ച് ചർച്ച ഇല്ലെന്ന നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട് പോയത് സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും കർഷകവിരുദ്ധ നിയമങ്ങൾ പൂർണ്ണമായി പിൻവലിക്കണമെന്നാണ് സംഘടനകളുടെ ആവശ്യം.
നിയമത്തിൽ ഭേദഗതി വരുത്താനല്ല കർഷകർ സമരം ചെയ്യുന്നതെന്നും പൂർണ്ണമായി പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും കർഷക നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. സമരം വീണ്ടും ശക്തമാക്കിയതിന് പിന്നാലെയുള്ള സർക്കാരിന്റെ നിലപാട് മാറ്റം കാര്യങ്ങൾ അനൂകൂലമാക്കും എന്ന വിലയിരുത്തലിലാണ് സംയുക്ത കിസാൻ മോർച്ച.
മന്ത്രിയുടെ പ്രസ്താവന സംബന്ധിച്ച് ചർച്ച ചെയ്യാൻ കിസാൻ മോർച്ച ഉടൻ യോഗം ചേരും. എന്നാൽ ചർച്ചക്കായി കേന്ദ്രസർക്കാരിൽ നിന്നും ഔദ്യോഗിക ക്ഷണം ലഭിക്കാത്ത സാഹചര്യത്തിൽ, മന്ത്രിയുടെ പ്രസ്താവനയിലൂടെ മാത്രം കാര്യങ്ങൾ നീക്കാനാണ് സർക്കാർ ശ്രമമെന്ന വിമർശനം കർഷകർ ഉയർത്തുന്നുണ്ട്. ജനുവരി 22നാണ് കർഷകരും സർക്കാരും തമ്മിൽ അവസാനം ചർച്ച നടന്നത്.
Read Also: പ്രതിദിനം 3 ലക്ഷം ഡോസ് വാക്സിൻ വിതരണം ചെയ്യാനൊരുങ്ങി അസം