ബെംഗളൂരു : 10 വയസുകാരിയെ ബലി നൽകാൻ ശ്രമം നടത്തിയ സംഭവത്തിൽ 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ ബെംഗളുരുവിലാണ് സംഭവം നടന്നത്. ദുരാത്മാക്കളെ അകറ്റാനെന്ന പേരിൽ പെൺകുട്ടിയെ ബലി നൽകാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പൂജാരി ഉൾപ്പടെ 5 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ വിവിധ കുറ്റങ്ങൾ ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ജൂൺ 14ആം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നെലമംഗലക്കടുത്തുള്ള ഗാന്ധി ഗ്രാമത്തിൽ മുത്തശ്ശിക്കൊപ്പം താമസിക്കുകയായിരുന്ന 10 വയസുകാരിയെ തന്ത്രപൂർവം സമീപത്തെ വയലിൽ എത്തിച്ച് ബലി നൽകാൻ ശ്രമിക്കുകയായിരുന്നു. സംഭവ ദിവസം വീട്ട് മുറ്റത്ത് കളിക്കുകയായിരുന്ന പെൺകുട്ടിയെ അയൽപ്പക്കത്തെ രണ്ട് സ്ത്രീകൾ സമീപത്തുള്ള വയലിലേക്ക് എടുത്ത് കൊണ്ടുപോകുകയായിരുന്നു എന്ന് മാതാപിതാക്കൾ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
വയലിലെത്തിച്ച ശേഷം ബലമായി മാല ധരിപ്പിക്കുകയും ശേഷം പൂജകൾ തുടങ്ങുകയും ചെയ്തെന്ന് പെൺകുട്ടി വ്യക്തമാക്കി. കുട്ടിയെ കാണാതായതോടെ മുത്തശ്ശി സമീപ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തി. തുടർന്ന് വയലിൽ നിന്നും കുട്ടിയുടെ കരച്ചിൽ കേൾക്കുകയായിരുന്നു. പിന്നാലെ ഗ്രാമീണർ ചേർന്ന് ബലി നൽകാൻ ശ്രമിച്ചവരെ പിടികൂടി പോലീസിന് കൈമാറി. മാതാപിതാക്കൾ ജോലി സ്ഥലത്തായതിനാൽ മുത്തശ്ശിക്കൊപ്പമാണ് പെൺകുട്ടി കഴിഞ്ഞിരുന്നത്.
Read also : ‘പ്രതികരിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തത്’; എ വിജയരാഘവന്