കൊല്ലം: ശാസ്താംനടയിൽ സ്ത്രീധന പീഡനത്തെ തുടർന്ന് 24കാരി വിസ്മയ തൂങ്ങിമരിച്ച സംഭവത്തിൽ അന്വേഷണ പുരോഗതി വിലയിരുത്താന്‍ ദക്ഷിണ മേഖലാ ഐജി ഹര്‍ഷിത അട്ടല്ലൂരി ഇന്ന് കൊല്ലത്തെത്തും. വിസ്മയയുടെ കുടുംബാംഗങ്ങളുമായും അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി രാജ് കുമാര്‍ പുരുഷോത്തമനുമായും ഐജി കൂടിക്കാഴ്ച നടത്തും.
വിസ്മയയുടേത് തൂങ്ങിമരണം തന്നെയാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്. എന്നാൽ മരണത്തിലെ അസ്വാഭാവികത ഉൾപ്പടെ വിശദമായി പരിശോധിക്കും. ഇതിന്റെ ഭാഗമായി പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ വിശദമായ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. കേസില്‍ റിമാൻഡിലായ വിസ്മയയുടെ ഭർത്താവ് കിരണിന്റെ മാതാപിതാക്കളെ പ്രതി ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കിരണിന്റെ കുടുംബത്തെ ചോദ്യം ചെയ്യും.
ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതി കിരണിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. മകളുടെ മരണം കൊലപാതകം ആണെന്ന നിലപാടിലാണ് ഇപ്പോഴും കുടുംബം. അതേസമയം അന്വേഷണത്തില്‍ പോലീസ് സ്വീകരിച്ച നടപടികളില്‍ കുടുംബത്തിന് തൃപ്തിയുണ്ട്. മകള്‍ക്ക് നീതി ലഭിക്കും എന്നാണ് പ്രതീക്ഷയെന്ന് കുടുംബം പറഞ്ഞു.
Most Read: വാക്സിൻ ബുക്ക് ചെയ്യാൻ ബുദ്ധിമുട്ടുണ്ടോ? പരിഹാരം ഈ വെബ്സൈറ്റിലുണ്ട്