കണ്ണൂര്‍: ജില്ലയിലെ ഉപേക്ഷിച്ച കരിങ്കല്‍ ക്വാറികള്‍ മത്സ്യ വളര്‍ത്തു കേന്ദ്രങ്ങളാവുന്നു. മലയോര മേഖലയായ ആലക്കോട്, പയ്യാവൂര്‍, കൂത്തുപറമ്പ്, പേരാവൂര്‍ മേഖലകളിലാണ് ഇത്തരത്തില്‍ വ്യാപകമായി മത്സ്യകൃഷി ആരംഭിച്ചത്. കോവിഡ് കാലത്ത് തൊഴില്‍ ഇല്ലാതായ നിരവധി പേര്‍ക്ക് ഒരു തൊഴിലായി മാറുക കൂടിയാണ് ഈ സംരംഭങ്ങള്‍.
മഴക്കാലമായതോടെ ഉപേക്ഷിക്കപ്പെട്ട ക്വാറികളില്‍ വെള്ളം നിറഞ്ഞിരിക്കുകയാണ്. ഇതില്‍ പ്രത്യേകം കൂടുകള്‍ തയ്യാറാക്കിയാണ് കൃഷി. ഈ കൂടുകളിലാണ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. ഒരു കൂട്ടില്‍ 2000 മത്സ്യ കുഞ്ഞുങ്ങളെ വരെ വളര്‍ത്താം. മികച്ച പരിചരണത്തിലൂടെ അഞ്ച് മാസത്തിനകം വിളവെടുക്കാം. വെള്ളത്തിലെ ഓക്സിജന്റെ അളവ് ക്രമീകരിക്കുന്നതിന് എയറേറ്ററും കൂടുകളില്‍ സ്ഥാപിക്കുന്നുണ്ട്.
ഈ പ്രദേശങ്ങളിലെ പല ക്വാറികളും രണ്ടേക്കറില്‍ അധികം വിസ്താരവും 40 മീറ്റര്‍ വരെ ആഴമുള്ളതുമാണ്. കടുത്ത വേനലില്‍ പോലും ജല സമൃദ്ധിയുള്ളവയുമാണിവ. ഇതാണ് മത്സ്യകൃഷിക്കായി പ്രചോദനമായത്. കരിമീന്‍, തിലോപ്പി തുടങ്ങിയ ഇനങ്ങളാണിവിടെ കൃഷി ചെയ്യുന്നതില്‍ അധികവും. ശുദ്ധജല കൃഷിയായതിനാല്‍ നല്ല വിളവാണ് പ്രതീക്ഷിക്കുന്നത്.
എന്നാല്‍, പുഴകളിലെ മത്സ്യ സമ്പത്ത് കാര്യമായി കുറഞ്ഞതോടെ ജില്ലയിലെ പരമ്പരാഗത മത്സ്യ ബന്ധനം പൂര്‍ണമായും ഇല്ലാതായി. പുഴകളില്‍ കണ്ടു വരുന്ന പ്രധാനപ്പെട്ട പല മത്സ്യങ്ങളും ഇപ്പോള്‍ കാണാറില്ലെന്ന് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍. മാര്‍ക്കറ്റുകളില്‍ എത്തുന്ന പുഴ മീനുകള്‍ ഏറെയും വരുന്നത് അന്യ ജില്ലകളില്‍ നിന്നാണ്.