തൃശൂര്‍: വാഴക്കോട് ക്വാറി സ്‌ഫോടനക്കേസില്‍ രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തു. അപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ ആയിരുന്ന ഉമ്മര്‍, അബൂബക്കര്‍ എന്നിവരെയാണ് തൃശൂർ ജില്ലാ ക്രൈംബ്രാഞ്ച് സംഘം അറസ്‌റ്റ് ചെയ്‌തത്.
സ്‌ഫോടക വസ്‌തുക്കള്‍ നിര്‍വീര്യമാക്കാന്‍ ഇരുവരും സഹായിച്ചതായാണ് പോലീസിന്റെ കണ്ടെത്തൽ. കേസില്‍ ആകെ 6 പ്രതികളാണുള്ളത്.
സ്‌ഫോടനത്തില്‍ സമീപത്തെ നിരവധി വീടുകള്‍ക്ക് കേടുപാട് സംഭവിച്ചിരുന്നു. പാറമട പ്രവര്‍ത്തിച്ചിരുന്നത് ലൈസന്‍സ് ഇല്ലാതെയാണെന്നും മൂന്നു വര്‍ഷം മുൻപ് സബ് കളക്‌ടർ ഇത് പൂട്ടിച്ചിരുന്നുവെന്നും വിവരമുണ്ട്. മുള്ളൂര്‍ക്കര മുന്‍ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഉടമസ്‌ഥതയിൽ ഉള്ളതാണ് പാറമട. അറസ്‌റ്റിലായവരെ റിമാൻഡ് ചെയ്‌തു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയയത്തിന് ലഭിച്ച പരാതികളുടെ അടിസ്‌ഥാനത്തിൽ സ്‍ഫോടനം നടന്ന സ്‌ഥലം ഐബി സംഘം സന്ദർശിച്ചിരുന്നു. വിവര ശേഖരണത്തിന്റെ ഭാഗമായി ആയിരുന്നു സന്ദർശനം. പോലീസ് റിപ്പോർട് തേടിയ ഐബി സംഘം സമീപത്തെ വീടുകളിലെത്തി വിവര ശേഖരണം നടത്തുകയും ചെയ്‌തിരുന്നു.
ക്വാറി സ്‍ഫോടനത്തിൽ തീവ്രവാദ ബന്ധം ഉണ്ടെന്നുൾപ്പടെ ഉള്ള ആരോപണങ്ങളും ഉയർന്നിയിരുന്നു. അതേസമയം മറ്റൊരു ക്വാറിയിൽ നിന്ന് മാറ്റിയ സ്‍ഫോടക വസ്‌തുക്കൾ നിർവീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ചതാണ് എന്നായിരുന്നു പരിക്കേറ്റവരുടെ മൊഴി.
Most Read: സംസ്‌ഥാനത്തെ വൈദ്യുതി നിരക്കിൽ ഇളവുകൾ; ആശ്വാസ പദ്ധതികളുമായി കെഎസ്ഇബി