കോഴിക്കോട്: നവീകരിച്ച കോഴിക്കോട് ബീച്ചിന്റെ ഉൽഘാടനം ഇന്ന്. വൈകുന്നേരം ആറ് മണിക്ക് പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി ഉൽഘാടനം നിർവഹിക്കും. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിക്കും.
കോഴിക്കോടിന്റെ സാംസ്കാരിക നായകൻമാരായ വൈക്കം മുഹമ്മദ് ബഷീർ, എസ്കെ പൊറ്റക്കാട്, എംഎസ് ബാബുരാജ്, എംടി വാസുദേവൻ നായർ, ഗിരീഷ് പുത്തഞ്ചേരി, കുതിരവട്ടം പപ്പു എന്നിവരുടെയെല്ലാം ജീവൻ തുടിക്കുന്ന ചിത്രങ്ങളാണ് സൗത്ത് ബീച്ചിന്റെ ചുമരുകളിലുള്ളത്.
മിശ്ക്കാൽ പള്ളിയും കുറ്റിച്ചിറയും തകർന്ന കടൽപ്പാലവും ഉരു നിർമാണവും ഐസ് ഒരതിയും ബിരിയാണിയും ഉപ്പിലിട്ടതുമെല്ലാം കാഴ്ചക്കാരുടെ മുൻപിലെത്തിക്കാൻ മനോഹരമായ ചിത്രങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
മരത്തടിയിലുള്ള ചവറ്റുകുട്ടകൾ ബീച്ചിൽ ഉടനീളം സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾക്കായുള്ള കളി ഉപകരണങ്ങൾ, ഭക്ഷ്യ കൗണ്ടർ, ഭിന്നശേഷി റാമ്പുകൾ, വഴിവിളക്കുകൾ, ലാൻഡ്സ്കേപ്പിങ്, നിരീക്ഷണ ക്യാമറകൾ തുടങ്ങിയവയാണ് പ്രധാന ഘടകങ്ങൾ. ശിലാസാഗരം ബീച്ചിലെ ഭീമൻ ചെസ് ബോർഡ്, പാമ്പും കോണിയും തുടങ്ങിയവ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്നും കോഴിക്കോട് ബീച്ചിനെ വ്യത്യസ്തമാക്കുന്നു.
അതേസമയം, കോവിഡ് സാഹചര്യം നിലനിൽക്കുന്നത് കൊണ്ട് ബീച്ച് അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിലവിൽ സഞ്ചാരികൾക്ക് വിലക്കുണ്ട്. ഇതിന് മാറ്റം വന്നതിന് ശേഷമാണ് പൊതുജനങ്ങൾക്കായി ബീച്ച് തുറന്ന് കൊടുക്കുക. ഇന്ന് ഔദ്യോഗിക ഉൽഘാടനം മാത്രമാണ് നടക്കുക.
Read Also: കൊച്ചി മെട്രോ; ലോക്ക്ഡൗണിന് ശേഷം സർവീസുകൾ ഇന്ന് മുതൽ പുനഃരാരംഭിക്കും