ചെന്നൈ : ആദിവാസി വിഭാഗത്തിൽ പെട്ട, 18 വയസിന് മുകളിലുള്ള എല്ലാ ആളുകളും വാക്സിൻ സ്വീകരിച്ച ആദ്യ ജില്ലയിലായി നീലഗിരി. ഒരു മാസത്തോളമായി തമിഴ്നാട് സർക്കാരും, നീലഗിരി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും നടത്തിയ കൃത്യമായ പ്രവർത്തനങ്ങളുടെ ഫലമായാണ് ഇപ്പോൾ ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്.
തമിഴ്നാട് സർക്കാരിന്റെ കണക്കുകൾ പ്രകാരം നീലഗിരി ജില്ലയിൽ 27,000 ആദിവാസികളാണ് ഉള്ളത്. ഇവരിൽ 21,800 ആളുകൾ 18 വയസിന് മുകളിൽ ഉള്ളവരാണ്. കഴിഞ്ഞ ഞായറാഴ്ച വരെ ഇവരിൽ 21,500 പേരുടെ വാക്സിനേഷൻ പൂർത്തിയായതായി ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ബാക്കിയുള്ള 300 പേരിൽ വാക്സിനേഷൻ നടത്തിയതായി അധികൃതർ വ്യക്തമാക്കിയതോടെയാണ് 18ന് മുകളിൽ പ്രായമുള്ള എല്ലാവരും വാക്സിൻ സ്വീകരിച്ച ജില്ലയായി നീലഗിരി മാറിയത്.
കഴിഞ്ഞ മെയ് മാസത്തിൽ ഗൂഡല്ലൂർ, മസിനഗുഡി, പന്തല്ലൂർ എന്നീ പ്രദേശങ്ങളിൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്തതോടെ അധികൃതർ ചിട്ടയായ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. തുടർന്ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആദിവാസി മേഖലകളില്‍ രോഗ പ്രതിരോധ ക്യാമ്പും ബോധവൽകരണവും നടത്തിവരികയായിരുന്നു. സർക്കാരിന്റെ ചിട്ടയായ പ്രവർത്തനങ്ങളിലൂടെയാണ് ഇപ്പോൾ 18 വയസിന് മുകളിലുള്ള എല്ലാവരും കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച ജില്ലയായി നീലഗിരി മാറിയത്.
Read also : ഡെൽഹിയിൽ ഉഷ്ണതരംഗം; മൺസൂൺ വൈകുന്നു