കണ്ണൂർ: ജില്ലയിലെ വേളാപുരത്തെ മൊബൈൽ ടവറുകൾ പൊളിച്ചതോടെ നെറ്റ്‌വർക്ക് ലഭിക്കാതെ വലഞ്ഞ് ഉപഭോക്‌താക്കൾ. ദേശീയ പാതാ വികസനത്തിന്റെ പേരിലാണ് ടവറുകൾ പൊളിച്ച് മാറ്റിയത്. ഇത് മൂലം നെറ്റ്‌വർക്ക് ലഭിക്കാതെ പ്രദേശത്തെ നിരവധി വിദ്യാർഥികൾക്കാണ് പഠനം മുടങ്ങിയിരിക്കുന്നത്.
വേളാപുറത്തെ സ്വകാര്യ വ്യക്‌തിയുടെ വ്യാപാര സ്‌ഥാപനത്തിന് മുകളിലായാണ് ടവറുകൾ സ്‌ഥാപിച്ചിരുന്നത്. എന്നാൽ പാതാ വികസനത്തിന്റെ ഭാഗമായി സ്‌ഥലവും കെട്ടിടവും പൊളിക്കേണ്ട ആവശ്യം വന്നു. ഇതോടെയാണ് ടവറുകളും ഇവിടെ നിന്ന് മാറ്റിയത്. ബിഎസ്എൻഎല്ലിന്റെയും രണ്ട് സ്വകാര്യ കമ്പനികളുടെയും ടവർ സംവിധാനമാണ് ഇതോടെ പ്രദേശത്ത് ഇല്ലാതായത്. ടവറിന്റെ 3 കിലോമീറ്റർ ചുറ്റളവിലുള്ള അരോളി, കോലത്തുവയൽ, പാറക്കൽ, കീച്ചേരി, പഴഞ്ചിറ തുടങ്ങിയ പ്രദേശങ്ങളിൽ നെറ്റ്‌വർക്ക് സംവിധാനം പൂർണമായി നിലച്ചിരിക്കുകയാണ്. ഇവിടെ ഉള്ളവർ നിലവിൽ നെറ്റ്‌വർക്കിനായി ബന്ധു വീടുകളെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്.
ടവറുകളും അനുബന്ധ സാമഗ്രികളും ഇവിടെ നിന്ന് ഇതിനോടകം തന്നെ മാറ്റി കഴിഞ്ഞു. എന്നാൽ ടവർ മാറ്റി സ്‌ഥാപിക്കാൻ മാത്രം അധികൃതർക്ക് കഴിഞ്ഞിട്ടില്ല. വിദ്യാർഥികൾക്ക് ഓൺലൈൻ പഠനം നടക്കുന്നതിനാൽ ടവർ എത്രയും പെട്ടെന്ന് മാറ്റി സ്‌ഥാപിക്കണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അതുവരെ കുട്ടികൾക്ക് ക്‌ളാസുകൾ മുടങ്ങാതിരിക്കാനുള്ള പകരം സംവിധാനം ഉടൻ കാണണമെന്നും, അല്ലാത്തപക്ഷം പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നും നാട്ടുകാർ പറഞ്ഞു.
Read Also: കീഴൂരിൽ വള്ളം മറിഞ്ഞ് കാണാതായ മൂന്ന് പേരുടേയും മൃതദേഹം കണ്ടെത്തി