തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളി കേസിൽ സംസ്‌ഥാന സർക്കാരിന് കനത്ത തിരിച്ചടി. കേസ് തീർപ്പാക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാർ സമർപ്പിച്ച ഹരജി പരിഗണിച്ച സുപ്രീം കോടതി എംഎൽഎമാരുടെ പ്രവൃത്തിയിൽ രൂക്ഷ വിമർശനം ഉന്നയിച്ചു. കൂടാതെ കേസ് പിൻവലിക്കാൻ സംസ്‌ഥാന സർക്കാരിന് കഴിയില്ലെന്നും, കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിക്കണമെന്നും കോടതി വ്യക്‌തമാക്കി.
എംഎൽഎമാരുടെ ഭാഗത്ത് നിന്നും ഉണ്ടായത് മാപ്പർഹിക്കാത്ത തരത്തിലുള്ള തെറ്റാണെന്നും ഇതിലൂടെ എന്ത് സന്ദേശമാണ് നേതാക്കൾ ജനങ്ങൾക്ക് നൽകുന്നതെന്നും കോടതി ചോദിച്ചു. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡാണ് കേസ് പരിഗണിച്ചത്. സർക്കാരിന് ഏകപക്ഷീയമായി കേസ് അവസാനിപ്പിക്കാൻ കഴിയില്ലെന്നും, മൈക്ക് വലിച്ചൂരി തറയിലെറിഞ്ഞ എംഎൽഎമാർ വിചാരണ നേരിടുക തന്നെ വേണമെന്നും അദ്ദേഹം വ്യക്‌തമാക്കി.
പ്രതികൾ വിചാരണ നേരിടണമെന്ന കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ സംസ്‌ഥാന സർക്കാരും 6 എംഎൽഎമാരും സമർപ്പിച്ച ഹരജികൾ ഒന്നിച്ചാണ് ഇന്ന് കോടതി പരിഗണിച്ചത്. കൂടാതെ കേസിൽ ഈ മാസം 15ആം തീയതി വിശദമായ വാദം കേൾക്കുമെന്നും കോടതി വ്യക്‌തമാക്കിയിട്ടുണ്ട്. അഴിമതി നടത്തിയ മന്ത്രിക്കെതിരെയുള്ള പ്രതിഷേധമാണ് നിയമസഭയിൽ നടന്നതെന്നാണ് സർക്കാർ കോടതിയിൽ വാദിച്ചത്. പ്രതിഷേധിക്കാൻ അംഗങ്ങൾക്ക് അവകാശമുണ്ടെന്നും, സ്‌പീക്കറുടെ അനുമതിയില്ലാതെ കേസെടുക്കാനാകില്ലെന്നും, നയപരമായ തീരുമാനത്തിൽ കോടതി ഇടപെടരുതെന്നുമാണ് സംസ്‌ഥാന സർക്കാരിന്റെ പ്രധാന വാദം.
Read also : ഫാദര്‍ സ്‌റ്റാന്‍ സ്വാമിയുടെ മരണം ഭരണകൂട കൊലപാതകം ; വിഡി സതീശന്‍