തിരുവനന്തപുരം: കേരളത്തിലെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ തുടരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. സംസ്‌ഥാനത്ത് വ്യാപനം കുറയാത്തതും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെ എത്താത്തതും കണക്കിലെടുത്ത് നിയന്ത്രണം ശക്‌തമാക്കണം എന്നാണ് കേന്ദ്രം കത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
കണ്ടെയ്ൻമെന്റ് സോൺ തിരിച്ചുള്ള നിയന്ത്രണങ്ങൾ കർശനമാക്കുകയും പരിശോധനകൾ വർധിപ്പിക്കുകയും ചെയ്‌ത് ടിപിആർ 5 ശതമാനത്തിൽ താഴെ എത്തിക്കണമെന്നാണ് കേന്ദ്രം പ്രധാനമായും മുന്നോട്ട് വെച്ചിരിക്കുന്ന നിർദേശം.
കോവിഡ് പ്രതിരോധം ശക്‌തിപ്പെടുത്തുന്നതിനായി വാക്‌സിനേഷൻ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്നും പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവരേയും മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. വാക്‌സിനേഷനൊപ്പം ജനങ്ങള്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. മാസ്‌ക്, സാമൂഹിക അകലം ഉള്‍പ്പടെ പാലിക്കുന്നതില്‍ ജാഗ്രത പുലർത്തണമെന്നും കേന്ദ്രം നിർദ്ദേശിച്ചു.
അതേസമയം, സംസ്‌ഥാനത്ത് ഇന്നുമുതല്‍ ടിപിആറിന്റെ അടിസ്‌ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളെ തരംതിരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. ടിപിആര്‍ അഞ്ചില്‍ താഴെയുള്ള പ്രദേശങ്ങള്‍ എ വിഭാഗത്തിലും അഞ്ചു മുതല്‍ 10 വരെയുള്ള പ്രദേശങ്ങള്‍ ബിയിലും 10 മുതല്‍ 15 വരെയുള്ളവ സി വിഭാഗത്തിലും ഉൾപ്പെടും. 15ന് മുകളില്‍ ടിപിആര്‍ ഉള്ള പ്രദേശങ്ങള്‍ കാറ്റഗറി ഡിയില്‍ ആയിരിക്കും.
Also Read: വടക്ക് കിഴക്കൻ സംസ്‌ഥാനങ്ങളിൽ കോവിഡ് വർധിക്കുന്നു; ആശങ്ക അറിയിച്ച് കേന്ദ്രം