ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ചർച്ച സൗഹാർദ്ദപരം ആയിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്‌ഥാനത്തിന്റെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി പിന്തുണ നൽകി, ഒപ്പം പുതിയ പദ്ധതികൾ ഏറ്റെടുക്കാനുള്ള പ്രോൽസാഹനവും അദ്ദേഹം നൽകിയെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്‌തമാക്കി.
എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വന്നതിന് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. സിൽവൈർ ലൈൻ പദ്ധതി, സെമി ഹൈസ്‌പീഡ് പദ്ധതി തുടങ്ങി കേരളത്തിലെ സുപ്രധാനമായ വികസന പദ്ധതികൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കേരളത്തിന്റെ വികസനത്തിന് വേണ്ടി എന്തുസഹായവും ചെയ്യാൻ തയ്യാറാണെന്ന് അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ട്. ഉൾനാടൻ ജലഗതാഗത പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു.
കോവിഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. കൂടുതൽ വാക്‌സിൻ കേരളത്തിന് ലഭ്യമാവേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. 60 ലക്ഷം ഡോസ് വാക്‌സിനാണ് കേരളത്തിന് ഈ മാസം ആവശ്യം. ടിപിആർ കുറയാതെ നിൽക്കുന്ന പ്രശ്‌നം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
കേരളത്തിന്റെ ദീർഘകാലമായ ആവശ്യം എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ആരോഗ്യകരമായ പ്രതികരണമാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ലഭിച്ചതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്‌തമാക്കി. ഡെൽഹിയിൽ വച്ചാണ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം നടക്കുന്നത്.
Read Also: ഇടമലക്കുടിയിലെ കോവിഡ് സ്‌ഥിരീകരണം; പ്രതികരണവുമായി ഡീൻ കുര്യാക്കോസും സുജിത്തും