കായംകുളം: എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കൊലപാതകത്തിൽ ആർഎസ്എസ് പ്രവർത്തകരായ പ്രതികൾക്കെതിരെ വള്ളികുന്നം പോലീസ് കുറ്റപത്രം സമർപ്പിച്ചു. കായംകുളം ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
ഡിവൈഎഫ്ഐ പ്രവർത്തകരോട് ആർഎസ്എസ് അനുഭാവികൾക്കുണ്ടായ ശത്രുതയെ തുടർന്നാണ് കൊലപാതകം നടത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. കൊലപാതകം, കൊലപാതക ശ്രമം, അന്യായമായ സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
കഴിഞ്ഞ വിഷുദിനത്തിലാണ് വള്ളികുന്നം പുത്തൻചന്ത കുറ്റിതെക്കതിൽ അമ്പിളികുമാറിന്റെ മകൻ അഭിമന്യു (15) ആർഎസ്എസ് പ്രവർത്തകരുടെ കുത്തേറ്റ് കൊല്ലപ്പെട്ടത്. കൂടാതെ അഭിമന്യുവിന്റെ സുഹൃത്തുക്കളായ പുത്തൻചന്ത മങ്ങാട്ട് കാശിനാഥ് (15), നഗരൂർകുറ്റിയിൽ ആദർശ് (17) എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
കൊണ്ടോടിമുകൾ പുത്തൻപുരക്കൽ സജയ്ജിത്ത് (21), വള്ളികുന്നം ജ്യോതിഷ് ഭവനിൽ ജിഷ്‌ണു തമ്പി (26), കണ്ണമ്പള്ളി പടീറ്റതിൽ അരുൺ അച്ച്യുതൻ (21), ഇലിപ്പക്കുളംഐശ്വര്യയിൽ ആകാശ് പോപ്പി (20), വള്ളികുന്നം പ്രസാദം വീട്ടിൽ പ്രണവ് (23), താമരക്കുളം കണ്ണനാകുഴി ഷീജാ ഭവനത്തിൽ ഉണ്ണികൃഷ്‌ണൻ (ഉണ്ണിക്കുട്ടൻ 24), തറയിൽ കുറ്റിയിൽ അരുൺ വരിക്കോലി (24) എന്നിവരാണ് പ്രതികൾ. സംഭവശേഷം ഒളിവിൽ പോയ അരുൺ വരിക്കോലിയെ ഇതുവരെയും പിടിക്കാനായിട്ടില്ല. ഇയാളെ ഉൾപ്പെടുത്താതെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
Read also: ഗവർണറുടെ ഉപവാസത്തിന് ഉത്തരവാദി സർക്കാർ; കെ സുധാകരൻ