മംഗളൂരു: മണ്ണിടിച്ചിലിനെ തുടർന്ന് തടസപ്പെട്ട കൊങ്കൺ പാതയിലേക്കുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. ഞായറാഴ്ച രാവിലെ 8.50ന് അജ്മീർ- എറണാകുളം മരുസാഗർ എക്സ്പ്രസ് കൊങ്കൺ വഴി കടത്തിവിട്ടു.
ശനിയാഴ്ച അർധരാത്രിയോടെയാണ് പാതയിലെ മണ്ണ് പൂർണമായും നീക്കിയത്. പാളത്തിലെ അറ്റകുറ്റ പണിയും വൈദ്യുത ലൈനിന്റെയും കേബിളിന്റെയും കേടുപാടുകളും തീർത്ത് പുലർച്ചെയോടെ ആദ്യം ട്രെയിൻ എഞ്ചിനും പിന്നീട് വേഗത കുറച്ച് ചരക്ക് വണ്ടിയും കടത്തിവിട്ടു. ഇതിന് ശേഷമാണ് മരുസാഗർ എക്സ്പ്രസ് കടത്തിവിട്ടത്.
മംഗളൂരു ജംഗ്ഷൻ- തോക്കൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ കുലശേഖര തുരങ്കത്തിനടുത്ത് വെള്ളിയാഴ്ച രാവിലെയാണ് മണ്ണിടിഞ്ഞ് വീണത്. ഇതോടെ രണ്ട് ദിവസമായി കൊങ്കൺ പാത വഴിയുള്ള ഗതാഗതം പൂർണമായി തടസപ്പെട്ടിരിക്കുകയായിരുന്നു. നിരവധി ട്രെയിനുകൾ റദ്ദാക്കുകയും വഴിതിരിച്ച് വിടുകയും ചെയ്തിരുന്നു.
മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്ത് മഴ ശക്തമാണ്. അതിനാൽ അപകട സാധ്യത കണക്കിലെടുത്ത് വേഗത കുറച്ച് മാത്രമേ ഈ റൂട്ടിലൂടെ തീവണ്ടികൾ കടത്തിവിടൂ എന്ന് അധികൃതർ വ്യക്തമാക്കി.
Also Read: മുംബൈയിൽ മഴക്കെടുതി തുടരുന്നു; മരണം 22 ആയി ഉയർന്നു







































