മുംബൈ : കനത്ത മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ മുംബൈയിൽ ആകെ മരണം 22 ആയി ഉയർന്നു. മുംബൈയിലെ ചെമ്പൂരിലെ ഭരത് നഗറിലുണ്ടായ അപകടത്തില്‍ മരണസംഖ്യ 17 ആയി. കൂടാതെ വിക്രോളിയിൽ ആൾതാമസമുള്ള കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 5 ആയും ഉയർന്നു. ഇവിടെ ഇനിയും 5ഓളം പേരെ കണ്ടെത്താനുണ്ടെന്ന് അധികൃതർ വ്യക്‌തമാക്കി.
അപകടത്തെ തുടർന്ന് പരിക്കേറ്റ ആളുകളെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവിൽ രണ്ട് സ്‌ഥലങ്ങളിലും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇന്നലെ രാത്രി മുതൽ തുടർച്ചയായി മഴ പെയ്‌തതോടെയാണ് അപകടം ഉണ്ടായത്. ശക്‌തമായ മഴയിൽ മുംബൈയിലെ ലോക്കൽ ട്രെയിൻ സർവീസുകൾ തടസപ്പെട്ടിട്ടുണ്ട്. സെന്‍ട്രല്‍ മെയിന്‍ ലൈന്‍, ഹാര്‍ബര്‍ ലൈന്‍ എന്നിവിടങ്ങളിലെ സര്‍വീസുകളാണ് മഴയെ തുടർന്ന് തടസപ്പെട്ടത്.
കനത്ത മഴയിൽ നഗരത്തിലെ നിരവധി പ്രദേശങ്ങളിപ്പോഴും വെള്ളത്തിനടിയിലാണ്. രാത്രി 8നും പുലർച്ചെ 2നും ഇടയിൽ 156.94 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. കിഴക്കൻ പ്രദേശങ്ങളിൽ യഥാക്രമം 143.14 മില്ലിമീറ്ററും പടിഞ്ഞാറൻ പ്രദേശങ്ങളിൽ 125.37 മില്ലിമീറ്ററും രേഖപ്പെടുത്തി. കൂടാതെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളായ ചുനഭട്ടി, സിയോൺ, ദാദർ, ഗാന്ധി മാർക്കറ്റ്, ചെമ്പൂർ, കുർള എൽബിഎസ് റോഡ് എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്കം ഉണ്ടായത്.
അതേസമയം തന്നെ അപകടത്തിൽപെട്ട ആളുകളുടെ കുടുംബത്തിന് കേന്ദ്രസർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും, പരിക്കേറ്റവർക്ക് 50,000 രൂപയുമാണ് ധനസഹായം നൽകുക. കൂടാതെ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും, രാഷ്‌ട്രപതി രാംനാഥ് കോവിന്ദും അനുശോചനം രേഖപ്പെടുത്തി.
Read also : ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; ശാശ്വത പരിഹാരം വേണമെന്ന് സര്‍ക്കാരിനോട് ഐഎന്‍എല്‍