തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ നിലപാട് വ്യക്‌തമാക്കി ഐഎന്‍എല്‍. മുസ്‌ലിം വിഭാഗം നിലവില്‍ അനുഭവിക്കുന്ന ആനുകൂല്യങ്ങള്‍ ഹനിക്കാന്‍ പാടില്ല. പിന്നോക്ക ക്ഷേമ പദ്ധതിയും മതമൈത്രിയും തമ്മില്‍ കൂട്ടികുഴക്കരുതെന്നും ഐഎന്‍എല്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പറഞ്ഞു.
“വളരെ പ്രായോഗികമായി കേരളത്തിന്റെ സാമൂഹിക ഘടന മനസിലാക്കി മതസൗഹാര്‍ദം തകര്‍ക്കാത്ത വിധത്തില്‍ ഒരു ഫോര്‍മുലയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതില്‍ ഏതെങ്കിലും ജനവിഭാഗത്തോട് കൂടുതല്‍ വിവേചനം കാട്ടണമെന്നോ ചരിത്ര പശ്‌ചാത്തലം മറക്കണമെന്നോ പറയുന്നില്ല. സര്‍ക്കാര്‍ ശാശ്വത പരിഹാരത്തിലേക്ക് പോകും. അതിന്റെ പേര് പറഞ്ഞ് ധ്രുവീകരണത്തിന് കഴിയില്ല,”- കാസിം ഇരിക്കൂർ പ്രതികരിച്ചു. ജസ്‌റ്റിസ് കോശി കമ്മീഷന്‍ റിപ്പോർട്ടിലെ നിർദ്ദേശങ്ങള്‍ നടപ്പിലാക്കണമെന്നും ഐഎന്‍എല്‍ ആവശ്യപ്പെട്ടു.
അതേസമയം, ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതത്തില്‍ തെറ്റില്ലെന്ന് കമ്മിറ്റി അധ്യക്ഷനായിരുന്ന പാലോളി മുഹമ്മദ് കുട്ടി പ്രതികരിച്ചു. സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് ശരിയാണെന്നും മുതിര്‍ന്ന സിപിഎം നേതാവ് കൂടിയായ പാലോളി പറഞ്ഞു. ആനൂകൂല്യം നഷ്‌ടപ്പെടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. യുഡിഎഫിന്റെ കാലത്ത് 80:20 എന്ന അനുപാതം ആരും ചോദ്യം ചെയ്‌തില്ലെന്നും മുസ്‌ലിം ലീഗിന്റേത് രാഷ്‌ട്രീയ ആരോപണമാണെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ കോണ്‍ഗ്രസ് പരസ്യ പ്രസ്‌താവനകള്‍ വിലക്കിയിരിക്കുകയാണ്. നിലപാട് അന്തിമമാക്കുന്നത് വരെ വിഷയത്തിൻമേലുള്ള ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുത് എന്ന് വക്‌താക്കൾക്കും നേതാക്കള്‍ക്കും നിർദ്ദേശം നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രണ്ടിടങ്ങളിലായി രണ്ട് നിലപാടായിരുന്നു പറഞ്ഞത്. ഇത് കോൺഗ്രസിനെ പ്രതിരോധത്തിൽ ആക്കിയിരുന്നു.
Most Read: ബക്രീദ് പ്രമാണിച്ചുള്ള ഇളവുകൾ; കേരളത്തിനെതിരെ മനു അഭിഷേക് സിങ്‌വി