ന്യൂഡെൽഹി : കോവിഡ് ബാധിച്ചു മരിച്ച ആളുകളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് സാവകാശം തേടി കേന്ദ്രസർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. നഷ്ടപരിഹാരം നൽകുന്നതിനുള്ള മാർഗരേഖ തയ്യാറാക്കുന്നതിന് 4 ആഴ്ചത്തെ സാവകാശമാണ് കേന്ദ്രസർക്കാർ കോടതിയിൽ ആവശ്യപ്പെട്ടത്.
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയാണ് കോവിഡ് ബാധിച്ച് മരിച്ച ആളുകളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച മാർഗരേഖ തയ്യാറാക്കുന്നത്. സമഗ്രമായ മാർഗരേഖ തയ്യാറാക്കുന്നതിനായി അതോറിറ്റിക്ക് കൂടുതൽ സമയം ആവശ്യമാണെന്നും, ധൃതി പിടിച്ചു ചെയ്യുന്ന സാഹചര്യത്തിൽ വിപരീതഫലം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നുമാണ് കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചത്.
കോവിഡ് മൂലം രാജ്യത്ത് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി ജൂൺ 30ആം തീയതിയാണ് കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകിയത്. കൂടാതെ ഇത് സംബന്ധിച്ച മാർഗനിർദേശം തയ്യാറാക്കുന്നതിനായി 6 ആഴ്ചത്തെ സമയം അനുവദിക്കുകയും ചെയ്തിരുന്നു. നഷ്ടപരിഹാരമായി എത്ര രൂപ നൽകണമെന്ന് കേന്ദ്രത്തിന് തീരുമാനമെടുക്കാം.
എന്നാൽ ആരോഗ്യ മേഖലയിൽ ചിലവ് വർധിച്ചതും, നികുതി വരുമാനത്തിൽ ഉണ്ടായ കുറവും ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം നൽകുന്നതിന് എതിരെ കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. രാജ്യത്ത് മരിച്ച ലക്ഷക്കണക്കിന് കോവിഡ് ബാധിതരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത് പ്രായോഗികമല്ലെന്നും, ദുരന്ത നിവാരണ നിയമപ്രകാരം ഭൂചലനം, പ്രളയം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിൽ മരിച്ച ആളുകളുടെ കുടുംബങ്ങൾക്കാണ് നഷ്ടപരിഹാരം നൽകുകയെന്നും കേന്ദ്രം കോടതിയിൽ വാദിച്ചു.
അതേസമയം കേന്ദ്രം ഉന്നയിക്കുന്ന വാദങ്ങളെല്ലാം നിയമത്തിന്റെ താൽപര്യത്തിന് യോജിച്ചതല്ലെന്ന നിലപാടാണ് കോടതി വ്യക്തമാക്കിയത്. നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച ഹരജി തീർപ്പാക്കുമ്പോഴാണ് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ അത് നിയമപരമായ ഉത്തരവാദിത്വത്തിന്റെ വീഴ്ചയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Read also : മാലി ഇടക്കാല പ്രസിഡണ്ടിനെതിരെ വധശ്രമം; ആക്രമണം പ്രാർഥനയ്ക്കിടെ