പാലക്കാട്: സംസ്ഥാന സർക്കാരിന്റെ ‘മാതൃകവചം’ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഒരാഴ്ചക്കിടെ വാക്സിൻ എടുത്തത് 1,103 ഗർഭിണികൾ. 13ന് ആണ് ജില്ലയിൽ ഗർഭിണികൾക്കുള്ള വാക്സിനേഷൻ തുടങ്ങിയത്. കുട്ടികളുടെയും സ്ത്രീകളുടേയും ജില്ലാ ആശുപത്രിയിലാണ് ഇതുവരെ വാക്സിനേഷൻ നടന്നത്. ഇനി മുതൽ ഓരോ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ബുധനാഴ്ചകളിൽ വാക്സിൻ വിതരണം ഉണ്ടാകുമെന്ന് ജില്ലാ മെഡിക്കൽ വിഭാഗം അറിയിച്ചു.
മുൻകൂട്ടി ബുക്ക് ചെയ്യാതെ സ്പോർട് രജിസ്ട്രേഷൻ വഴി വാക്സിൻ ലഭിക്കും. സ്മാർട്ട് ഫോൺ, കമ്പ്യൂട്ടർ തുടങ്ങിയ സൗകര്യം ഇല്ലാത്തവർക്ക് അതാത് പ്രദേശങ്ങളിലെ ആശാവർക്കർമാർ മുഖേന രജിസ്റ്റർ ചെയ്യാം. മൂന്നാം തരംഗത്തിന്റെ സാധ്യത മുന്നിൽ കണ്ട് ഗർഭിണികൾക്കുള്ള വാക്സിൻ വിതരണം വേഗത്തിലാക്കുമെന്ന് മെഡിക്കൽ അധികൃതർ അറിയിച്ചു.
പരീക്ഷണങ്ങൾക്കൊടുവിലാണ് സംസ്ഥാനത്തെ മുഴുവൻ ഗർഭിണികൾക്കും വാക്സിൻ നൽകാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചത്. ഈ സാഹചര്യത്തിലാണ് ‘മാതൃകവചം’ പദ്ധതി ആരംഭിച്ചത്. സംസ്ഥാനത്ത് ഇതുവരെ 39,822 ഗർഭിണികൾ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.
Read Also: ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ; ശശി തരൂർ