മുംബൈ : മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലായി കനത്ത മഴ തുടരുകയാണ്. മഴ ശക്തമായതോടെ നിരവധി ട്രെയിനുകളാണ് സംസ്ഥാനത്ത് റദ്ദാക്കിയത്. കൊങ്കൺ പാതയിലെ മണ്ണിടിച്ചിലാണ് ട്രെയിൻ ഗതാഗതത്തെ വലിയ രീതിയിൽ ബാധിച്ചത്. കൂടാതെ ഈ റൂട്ടിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിലായി 6000ത്തോളം യാത്രക്കാർ കുടുങ്ങി കിടക്കുന്നുണ്ട്.
ഇതുവരെ 9 ട്രെയിനുകൾക്കാണ് ശക്തമായ മഴയെ തുടർന്ന് നിയന്ത്രണം ഏർപ്പെടുത്തിയത്. ബാക്കിയുള്ളവ റൂട്ട് മാറ്റി വിടുകയോ, താൽക്കാലികമായി റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. കൂടാതെ ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിലെ സുരക്ഷിത സ്ഥലങ്ങളിലാണെന്നും അവയിലെ യാത്രക്കാർ സുരക്ഷിതരാണെന്നും ഭക്ഷണവും വെള്ളവും നൽകുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
രത്നഗിരി ജില്ലയിലെയും റെയ്ഗാഡ് ജില്ലയിലെയും വിവിധ നദികള്‍ അപടകരമായ വിധത്തില്‍ കരകവിഞ്ഞ് ഒഴുകുകയാണ്. ഈ സാഹചര്യത്തിലാണ് യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി ട്രെയിൻ സർവീസുകൾ നിർത്തി വച്ചതെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. മഴയെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
രത്നഗിരി ഗിരി ജില്ലയിലെ ചിപ്ളുണിലാണ് മഴക്കെടുതി ഏറ്റവും രൂക്ഷമായത്. വെള്ളക്കെട്ട് രൂക്ഷമായതോടെ മുംബൈ-ഗോവ ദേശീയപാത അടക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ മുംബൈ, താനെ, പര്‍ഘാർ എന്നിവിടങ്ങളിൽ ദുരന്ത നിവാരണ സേനയെ വിന്യസിപ്പിച്ചു. പലയിടത്തും ബോട്ടുകള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നത്. രത്നഗിരിയിലെയും റെയ്ഗാഡിലെയും സ്ഥിതിഗതികള്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിലയിരുത്തിയിട്ടുണ്ട്.
Read also : കേന്ദ്രനിർദ്ദേശം പാലിക്കും; മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്ന സൂചന നൽകി യെദിയൂരപ്പ