ന്യൂഡെല്‍ഹി: ഉത്തരാഖണ്ഡിലെ കുംഭമേളയ്ക്കിടെ വ്യാജ കോവിഡ് പരിശോധന നടന്നെന്ന ആരോപണവുമായി ബന്ധപ്പെട്ട് അഞ്ച് ഡയഗ്നോസ്റ്റിക് സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. വെള്ളിയാഴ്ചയായിരുന്നു പരിശോധന.
വ്യാജ കോവിഡ് പരിശോധന നടത്തിയ ലാബുകള്‍ക്കെതിരെ പോലീസ് കേസ് ഫയല്‍ ചെയ്തതിന് പിന്നാലെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചത്. കുംഭമേളയില്‍ റാപ്പിഡ് ആന്റിജന്‍ പരിശോധനയും ആര്‍ടി-പിസിആര്‍ പരിശോധനയും നടത്താന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ കരാർ നൽകിയ ലാബുകൾ ആവശ്യമായ പരിശോധനകള്‍ നടത്താതെ വ്യാജ എന്‍ട്രികള്‍ രേഖപ്പെടുത്തുകയും വ്യാജ ബില്ലുകള്‍ തയ്യാറാക്കുകയും ചെയ്തെന്നാണ് ആരോപണം. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഇതിനകം ലാബുകള്‍ക്ക് 3.4 കോടി രൂപ ഭാഗികമായി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഹരിദ്വാറിലെ പോസിറ്റിവിറ്റി നിരക്ക് 5.3 ശതമാനത്തോളം എത്തിയ സമയത്ത് ലാബുകളുടെ റിപ്പോർട്ടിൽ 0.18 ശതമാനം മാത്രമായിരുന്നു കാണിച്ചിരുന്നത്. സംസ്ഥാനത്തെ കോവിഡ് മരണങ്ങളില്‍ പകുതിയും നടന്നത് കുംഭമേളയ്ക്ക് ശേഷമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കുംഭമേള അവസാനിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഉത്തരാഖണ്ഡില്‍ 1.3 ലക്ഷം പുതിയ കോവിഡ് കേസുകള്‍ രജിസ്റ്റർ ചെയ്തെന്നാണ് കണക്കുകള്‍ പറയുന്നത്.
ഹരിദ്വാറിലെ കുംഭ മേളയില്‍ പങ്കെടുത്ത സന്ന്യാസി കൗണ്‍സിലുകളുടെ തലവനായ മഹാമണ്ഡലേശ്വര്‍ കപില്‍ ദേവ് ദാസ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. കൂടാതെ രണ്ടായിരത്തിലധികം വരുന്ന സന്യാസിമാര്‍ക്കും രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. 13 സന്യാസി വിഭാഗങ്ങളാണ് പരിപാടിയില്‍ പങ്കെടുത്തത്. കാര്യങ്ങള്‍ കൈവിട്ടുപോയപ്പോൾ കുംഭമേള പ്രതീകാത്മകമായി നടത്താമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്യാസി സമൂഹത്തെ അറിയിക്കുകയായിരുന്നു.
Read also: നിയമം ലംഘിച്ചു; രാഹുൽ ഗാന്ധിയുടെ ട്വീറ്റ് നീക്കം ചെയ്ത് ട്വിറ്റർ