ന്യൂഡെൽഹി: ഡെൽഹിയിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ഒൻപത് വയസുകാരിയുടെ കുടുംബത്തിന്റെ ഫോട്ടോ ട്വിറ്ററിൽ പങ്കുവച്ചതിന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്ക് എതിരെ നടപടി. രാഹുൽ ഗാന്ധിയുടെ പ്രസ്‌തുത ട്വീറ്റ് ട്വിറ്റർ നീക്കം ചെയ്‌തു. ട്വിറ്ററിന്റെ നിയമങ്ങൾ ലംഘിക്കുന്നതാണ് ട്വീറ്റ് എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
നേരത്തെ, പീഡനത്തിനിരയായ കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചതിനെ തുടർന്ന് രാഹുൽ ഗാന്ധിക്കെതിരെ ഡെൽഹി പോലീസ് കേസെടുത്തിരുന്നു. അഭിഭാഷകനായ വിനീത് ജിന്‍ഡാലിന്റെ പരാതിയെ തുടർന്നാണ് കേസെടുത്തത്. ട്വീറ്റിനെതിരെ ദേശീയ ബാലാവകാശ കമ്മീഷനും രംഗത്തെത്തിയിരുന്നു. ചിത്രം പങ്കുവച്ചതിനെതിരെ നടപടി സ്വീകരിക്കാന്‍ പോലീസിന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഡെൽഹിയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളെ ബുധനാഴ്‌ച രാവിലെ രാഹുല്‍ സന്ദര്‍ശിച്ചിരുന്നു. ഈ സമയത്ത് എടുത്ത ചിത്രങ്ങളാണ് ട്വീറ്റ് ചെയ്‌തിരുന്നത്. ചിത്രങ്ങളിൽ കുട്ടിയുടെ മാതാപിതാക്കളുടെ മുഖം വ്യക്‌തമായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരാളുടെ ഐഡന്റിറ്റി ഏതെങ്കിലും മാദ്ധ്യമം വഴി വെളിപ്പെടുത്തുന്നത് ജുവനൈല്‍ ജസ്‍റ്റിസ് ആക്റ്റ്, പോക്‌സോ നിയമം എന്നിവ പ്രകാരം നിയമ വിരുദ്ധമാണ്.
ഡെല്‍ഹി നങ്കലിലാണ് ഒമ്പതുവയസുകാരി ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. തുടര്‍ന്ന് മാതാപിതാക്കളുടെ സമ്മതമില്ലാതെ കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചെന്നും പരാതി ഉയർന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ വീടിനടുത്തുള്ള ശ്‌മശാനത്തിലെ പുരോഹിതൻ രാധേശ്യാമിനെയും ശ്‌മശാനം ജീവനക്കാരായ സാലിം, ലക്ഷ്‌മിനാരായണ്‍, കുല്‍ദീപ് എന്നിവരെയും അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
Most Read: കോവിഡ് നിയന്ത്രണങ്ങൾ ആറ് മാസം കൂടി തുടരണം; ഡോ. സൗമ്യ സ്വാമിനാഥൻ