ന്യൂഡെൽഹി: രാജ്യത്ത് പുതിയ വോട്ടർമാരുടെ രജിസ്ട്രേഷന് ആധാർ കാർഡ് വിവരങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകണമെന്ന ആവശ്യവുമായി കേന്ദ്രസർക്കാർ. ആധാർ കാർഡ് വിവരങ്ങൾ ഉപയോഗിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നൽകണമെന്ന ആവശ്യവുമായാണ് കേന്ദ്രം യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ)യെ സമീപിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൂടി താൽപര്യപ്രകാരമാണ് കേന്ദ്രം ഇത്തരമൊരു ആവശ്യവുമായി യുഐഡിഎഐയെ സമീപിച്ചത്. വോട്ടർ ഐഡിയിലെ വിലാസം മാറ്റുന്നതടക്കമുള്ള കാര്യങ്ങൾക്ക് ആധാർ കാർഡ് ഉപയോഗിക്കുന്നത് ഗുണം ചെയ്യുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. കേന്ദ്രസർക്കാർ മുന്നോട്ട് വച്ച ആവശ്യം യുഐഡിഎഐ അംഗീകരിച്ചാൽ ആധാർ കാർഡ് ഉപയോഗിച്ച് പുതിയ വോട്ടർമാർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സാധിക്കും.
അതേസമയം 2019 ഓഗസ്റ്റിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രസർക്കാരിന് അയച്ച കത്തിൽ വോട്ടര്‍ ഐഡി ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് ഇരട്ട വോട്ടുകളും, കള്ളവോട്ടുകളും തടയുന്നതിന് സഹായിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ നിലവില്‍ വോട്ടര്‍ ഐഡി നല്കിയവരോടും ആധാര്‍ കാര്‍ഡ് ആവശ്യപ്പെടാന്‍ ജനപ്രാതിനിധ്യ നിയമം ഭേദഗതി വരുത്തണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ആധാര്‍ ഇല്ലാത്തവര്‍ക്ക് വോട്ടര്‍ ഐഡിയോ, വോട്ടോ നിഷേധിക്കാൻ പാടില്ലെന്നും നിർദ്ദിഷ്ട ഭേദഗതിയില്‍ പറയുന്നുണ്ട്.
Read also : പ്രവാസി വിഷയത്തിൽ അടിയന്തര നടപടി വേണം; വീഡിയോ സന്ദേശത്തിൽ ഖലീല്‍ ബുഖാരി തങ്ങള്‍