തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാനതലത്തിലെ നിര്‍ണായക ചര്‍ച്ചകള്‍ ഇന്ന് നടക്കും. മുതിര്‍ന്ന നേതാക്കളുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് ഇന്ന് കൂടിക്കാഴ്ച നടത്തും. അവസാനവട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി സാധ്യതാ പട്ടിക തയ്യാറാക്കി നേതാക്കള്‍ വൈകാതെ തന്നെ ഡെൽഹിക്ക് പോകുമെന്നാണ് റിപ്പോർട്.
കേരളത്തിലെ ഡിസിസി അധ്യക്ഷന്മാരെ ഈ മാസം തന്നെ പ്രഖ്യാപിക്കാനാണ് നീക്കം. പിന്നാലെ കെപിസിസി ഭാരവാഹി പ്രഖ്യാപനവും ഉണ്ടാകും. പുനഃസംഘടനയുമായി ബന്ധപ്പെട്ട് എംപിമാര്‍, എംഎല്‍എമാര്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, മറ്റ് മുതിര്‍ന്ന നേതാക്കള്‍ എന്നിവരുമായി കെ സുധാകരന് ഇതിനോടകം പലവട്ടം ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. കരട് സാധ്യതാ പട്ടികക്കും ഡിസിസി അധ്യക്ഷൻമാരുടെ പാനലിനും ഏകദേശ രൂപവും നല്‍കിയിട്ടുണ്ട്.
കരട് പട്ടിക മുന്‍നിര്‍ത്തി മുതിര്‍ന്ന നേതാക്കളുമായി അവസാനവട്ട ചര്‍ച്ചയിലാണ് നേതൃത്വം. പ്രതിപക്ഷ നേതാവ് വിഡി സതീശന്, മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്, കെപിസിസി വര്‍ക്കിങ് പ്രസിഡണ്ട് എന്നിവരുമായാണ് കെ സുധാകരന്റെ ഇന്നത്തെ ചര്‍ച്ച. കെപിപിസി ജനറല്‍ സെക്രട്ടറി, ഡിസിസി പ്രസിഡണ്ട് പദവികളിലേക്ക് പരിഗണിക്കേണ്ടവരുടെ അന്തിമപട്ടികക്ക് രൂപം നല്‍കലാണ് ലക്ഷ്യം.
ഇന്ന് രാത്രി ഡെൽഹിക്ക് തിരിക്കുന്ന സുധാകരന് കേന്ദ്രനേതൃത്വവുമായി തുടര്‍ചര്‍ച്ചകളും നടത്തും. സംസ്ഥാന നേതാക്കളുമായി ഒരുവട്ടം കൂടി ചര്‍ച്ചകള്‍ നടത്തിയശേഷമാകും അന്തിമപട്ടിക ഹൈക്കമാന്‍ഡിന് കൈമാറുക.
Also Read: തിരഞ്ഞെടുപ്പ് വീഴ്ച; ജില്ലാ സെക്രട്ടറിയിൽ നിന്ന് തെളിവെടുപ്പ് പൂർത്തിയാക്കി കമ്മീഷൻ