കണ്ണൂർ: ഇ ബുൾജെറ്റ് യൂട്യൂബേഴ്സിന് കോടതി ഉപാധിയോടെ ജാമ്യം അനുവദിച്ചു. പൊതുമുതൽ നശിപ്പിച്ചതിന് 3500 രൂപ വിതം കെട്ടിവെക്കണം എന്ന ഉപാധിയോടെയാണ് യൂട്യൂബർമാരായ എബിൻ, ലിബിൻ എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചത്. കളക്ടറേറ്റിലെ ആര്‍ടിഒ ഓഫിസിൽ സംഘര്‍ഷം സൃഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പിഴയടക്കാമെന്ന് ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ കോടതിയില്‍ പറഞ്ഞിരുന്നു. എന്നാൽ പൊതുമുതൽ നശിപ്പിക്കുകയും സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തുകയും ചെയ്തവർക്ക് ജാമ്യം നൽകിയാൽ അത് നല്ല സന്ദേശമാകില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
ആർടിഒ ഓഫിസിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് അറിയിക്കാൻ കോടതി ആവശ്യപ്പെട്ടു. പൊതുമുതൽ നശിപ്പിച്ചു, ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തി, വധഭീഷണി മുഴക്കി തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് യൂട്യൂബർമാർക്ക് എതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം യൂട്യൂബര്‍മാരുടെ നെപ്പോളിയൻ എന്ന് പേരിട്ട വിവാദ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി. മോട്ടോർ വാഹന വകുപ്പ് നിയമത്തിലെ സെക്ഷൻ 53 (1A) പ്രകാരമാണ് നടപടി. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനും റോഡ് നിയമങ്ങൾ പാലിക്കാത്തതിനുമാണ് നടപടി.
കണ്ണൂര്‍ ആര്‍ടിഒ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരിട്ടി സ്വദേശികളായ എബിന്, ലിബിന് എന്നിവരെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ സബ് ജയിലിലേക്ക് മാറ്റിയിരുന്നു. പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പടെയുള്ള കേസുകളിൽ ഏഴായിരത്തോളം രൂപ ഇവർക്കെതിരെ പിഴ ചുമത്തിയിട്ടുണ്ട്. വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ടുള്ള പിഴ സംബന്ധിച്ച് ഇ ബുള്‍ജെറ്റ് ആര്‍ടിഒ എന്‍ഫോഴ്സ്മെന്റിന് കൃത്യമായ വിശദീകരണം നല്‍കിയിട്ടില്ല. ഇവ മോട്ടോർ വാഹന വകുപ്പിന്റെ പരിധിയിലാണ് വരുന്നത്.
Most Read: സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രതികൾക്ക് രാജ്യാന്തര ബന്ധം; ക്രൈം ബ്രാഞ്ച് കണ്ടെത്തൽ