കോഴിക്കോട്: സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ച് പ്രതികൾക്ക് രാജ്യാന്തര ബന്ധമുള്ളാതായി ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. എക്‌സ്ചേഞ്ചുകള്‍ക്ക് പിന്നില്‍ വലിയതോതില്‍ കുഴല്‍പ്പണ ഇടപാടുകള്‍ നടന്നതായുള്ള സൂചനകളും അന്വേഷണ സംഘത്തിന് ലഭിച്ചു.
വിവിധ ഇടങ്ങളില്‍ സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ചുകള്‍ സ്‌ഥാപിക്കാന്‍ പാക് പൗരന്‍ പണം നല്‍കിയതായും സംശയമുണ്ട്. മുഖ്യപ്രതി ഇബ്രാഹിമിന്റെ ലാപ്ടോപ്പില്‍ നിന്ന് രാമനാട്ടുകര സ്വര്‍ണക്കടത്തു സംഘത്തിന് ഇവരുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് നിര്‍ണായക വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.
നാല് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ച് നടത്തിപ്പുകാരുടെ ദുബായ് അക്കൗണ്ടുകളിലേക്ക് പണം വന്നതായുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തു സംഘങ്ങള്‍ തന്നെയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത് എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ എത്രത്തോളം ഇതിന് രാജ്യാന്തര ബന്ധമുണ്ടെന്നുള്ള കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു.
കോഴിക്കോട് ചിന്താവളപ്പില്‍ നിന്നാണ് റെയ്‌ഡിൽ സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ച് പോലീസ് കണ്ടെത്തിയത്. ഇതിന് പിന്നാലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴിടങ്ങളില്‍ നിന്ന് സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ചുകള്‍ പോലീസ് കണ്ടെത്തുകയായിരുന്നു.
National News: പിടി ഉഷ, മിൽഖാ സിംഗ് എന്നിവരുടെ സ്വപ്‌നം എന്നിലൂടെ സാക്ഷാത്കരിച്ചു; നീരജ് ചോപ്ര