കോഴിക്കോട്: ജില്ലയിൽ ടിപിആർ നിരക്കും രോഗവ്യാപനവും വർധിക്കുന്ന സാഹചര്യത്തിൽ ആർആർടി വളണ്ടിയർമാരുടെ പ്രവർത്തങ്ങൾ ജില്ലാ ഭരണകൂടം ശക്തമാക്കുന്നു. ഇത് സംബന്ധിച്ച് കളക്ടർ എൻ തേജ് ലോഹിത് റെഡ്ഡി മാർഗനിർദ്ദേശങ്ങൾ നൽകി. അങ്കണവാടി വർക്കർമാർ, ഹെൽപ്പർ എന്നിവരെ കൂടി ആർആർടി വളണ്ടിയറായി നിയോഗിച്ചിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു. ഇവരുടെ പ്രവർത്തനങ്ങൾ ഓരോ തദ്ദേശ വാർഡുകളിലും ശക്തിപ്പെടുത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
അവരവരുടെ പ്രദേശങ്ങളിലെ രോഗികളുമായി സമ്പർക്കത്തിൽ പെട്ടവരെ കണ്ടെത്തൽ, ക്വാറന്റെയ്നിൽ കഴിയുന്നവരുടെ ലക്ഷണങ്ങൾ നിരീക്ഷിക്കൽ, ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ എന്നിവയാണ് ആർആർടിമാരുടെ ചുമതലകൾ. ഇവരെ കൂടാതെ ആശാ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, വാർഡ് അംഗം, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ ഉണ്ടാവും. ഹെൽത്ത് ഇൻസ്പെക്ടർമാർ കോവിഡ് പോസിറ്റീവ് കേസുകളുടെ വിവരങ്ങൾ അപ്പപ്പോൾ തന്നെ തദ്ദേശ സെക്രട്ടറിക്ക് മുമ്പാകെ സമർപ്പിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
കൂടാതെ, തദ്ദേശ സ്ഥാപന കൺട്രോൾ റൂമുകൾ 1:10 എന്ന അനുപാതത്തിൽ സമ്പർക്ക പട്ടിക തയാറാക്കി വൈകീട്ട് ആറിനകം ജാഗ്രതാ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യണമെന്നും കളക്ടർ നിർദ്ദേശം നൽകി. അതേസമയം, ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും 20ന് മുകളിലെത്തി. 2,335 പേർക്കാണ് ജില്ലയിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയ്ക്ക് ഇന്നലെ 40,000 ഡോസ് വാക്സിൻ കൂടി ലഭ്യമായ സാഹചര്യത്തിൽ നാളെ ആരോഗ്യ വകുപ്പിന്റെ എല്ലാ കേന്ദ്രങ്ങളിലും വാക്സിനേഷൻ നടക്കുമെന്നും കളക്ടർ പറഞ്ഞു.
Read Also: പറപ്പൂർ ബാങ്കിലെ സാമ്പത്തിക തട്ടിപ്പ്; ഡയറക്ടർ ബോർഡ് അംഗങ്ങൾക്ക് പണം തിരിച്ചടക്കാൻ നോട്ടീസ്