ന്യൂഡെല്‍ഹി: ഓഗസ്‌റ്റ് 14 വിഭജന ഭീതിയുടെ ഓര്‍മ ദിനമാണെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ചോദ്യവുമായി ചരിത്രകാരനും മഹാത്‌മാ ഗാന്ധിയുടെ കൊച്ചുമകനുമായ രാജ്മോഹന്‍ ഗാന്ധി.
“വിഭജനഭീതിയുടെ ഓര്‍മ ദിനം ആചരിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് നമ്മുടെ ദശലക്ഷക്കണക്കിന് സഹോദരി സഹോദരൻമാരെ മാറ്റിപ്പാര്‍പ്പിച്ചുവെന്നും വിദ്വേഷവും അക്രമവും മൂലം ലക്ഷക്കണക്കിന് സഹോദരീ സഹോദരൻമാര്‍ക്ക് ജീവന്‍ നഷ്‌ടമായെന്നും നിങ്ങൾ പറഞ്ഞു. എന്റെ ചോദ്യം ഇതാണ്, കുടിയൊഴിപ്പിക്കപ്പെട്ടതോ കൊല്ലപ്പെട്ടതോ ആയ മുസ്‍ലിങ്ങളെ നമ്മുടെ സഹോദരിമാരിലും സഹോദരങ്ങളിലും ഉള്‍പ്പെടുത്തിയിട്ടുണ്ടോ?”- രാജ്മോഹന്‍ ഗാന്ധി ചോദിച്ചു.
ഈ ചോദ്യത്തിന് മോദി ‘ഉണ്ട്’ എന്ന് വ്യക്‌തമായ ഉത്തരം നല്‍കിയാല്‍ അത് ഒരു പുതിയ ദിവസമായിരിക്കുമെന്നും രാജ്മോഹന്‍ കൂട്ടിച്ചേർത്തു. പാകിസ്‌ഥാന്റെ സ്വാതന്ത്ര്യ ദിനമായ ഓഗസ്‌റ്റ് 14 ഇനി മുതല്‍ വിഭജനഭീതിയുടെ ഓര്‍മ ദിനമായി ആചരിക്കുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം.
വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാനാവില്ല, വിദ്വേഷവും അക്രമവും കാരണം നമ്മുടെ ലക്ഷക്കണക്കിന് സഹോദരി സഹോദരൻമാർക്ക് പലായനം ചെയ്യേണ്ടി വന്നു പലർക്കും ജീവൻ നഷ്‌ടപ്പെട്ടു. ആ ജനതയുടെ ത്യാഗ സ്‌മരണയ്‌ക്കായി ഓഗസ്‌റ്റ് 14 വിഭജന ഭീതിയുടെ സ്‌മരണാ ദിനമായി ആചരിക്കാൻ തീരുമാനിച്ചു എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.
അതേസമയം പ്രധാനമന്ത്രി നൽകുന്നത് തെറ്റായ സന്ദേശമെന്നാണ് കോൺഗ്രസ് പ്രതികരിച്ചത്. വിഭജന കാലത്തേ മുറിവുകൾ ഓർമിപ്പിച്ച് വിദ്വേഷം ഉണ്ടാക്കാൻ ശ്രമിക്കുകയാണ് പ്രധാനമന്ത്രിയെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി കുറ്റപ്പെടുത്തി.
Read also: സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനം; വാര്‍ത്തകളിൽ ചീഫ് ജസ്‌റ്റിസിന് അതൃപ്‌തി