ന്യൂഡെൽഹി: അഫ്ഗാനിസ്ഥാനിൽ നിന്ന് മടങ്ങാൻ രജിസ്റ്റർ ചെയ്ത എല്ലാ മലയാളികളെയും തിരികെയെത്തിച്ചതായി കേന്ദ്ര സര്‍ക്കാര്‍. ഇന്ന് രാവിലെ കാബൂളില്‍ നിന്ന് എത്തിയ വ്യോമസേനയുടെ സി17 വിമാനത്തിലാണ് ഇവർ നാട്ടിലെത്തിയത്. എകദേശം മുപ്പതോളം മലയാളികള്‍ മടങ്ങി എത്തിയതായാണ് സൂചന.
എന്നാല്‍ എല്ലാ മലയാളികളും മടങ്ങിയെത്തിയതായി ഉറപ്പ് പറയാന്‍ പറ്റില്ലെന്നാണ് നോര്‍ക്കയുടെ റെസിഡന്റ് വൈസ് ചെയര്മാന് കെ വരദരാജന് പറയുന്നത്. വിദേശകാര്യ മന്ത്രാലയവുമായി ആശയവിനിമയം നടത്തിയതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം അറിയിച്ചു. കൂടുതല്‍ മലയാളികള്‍ അഫ്ഗാനിൽ കുടുങ്ങി കിടക്കുന്നുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
168 പേരുമായാണ് വ്യോമസേനാ വിമാനം ഗാസിയാബാദിലെ ഹിന്റൺ ബേസിൽ അൽപ സമയം മുൻപ് ലാന്റ് ചെയ്തത്. അഫ്ഗാൻ രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ന് മാത്രം 390 പേരെയാണ് ഡെൽഹിയിലേക്ക് എത്തിച്ചത്. വ്യോമസേനയുടെ വിമാനത്തിൽ തിരിച്ചെത്തിച്ച 168 പേരെ ഇന്നലെ താലിബാൻ തടഞ്ഞുവെച്ചതായി വാർത്തകളുണ്ടായിരുന്നു. പരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് താലിബാൻ ഇവരെ വിട്ടയച്ചത്.
ഇന്ന് രാവിലെ 222 ഇന്ത്യക്കാരെയും വഹിച്ചുള്ള രണ്ട് വിമാനം ഇന്ത്യയിൽ എത്തിയിരുന്നു. വ്യോമസേനയുടെ ഒരു വിമാനവും എയർ ഇന്ത്യയുടെ ഒരു വിമാനവുമാണ് രാജ്യത്ത് എത്തിയത്. താജിക്കിസ്ഥാനിൽ നിന്നും ഖത്തറിൽ നിന്നുമാണ് വിമാനങ്ങൾ എത്തിയത്. ഇന്ത്യക്കാർക്കൊപ്പം രണ്ട് നേപ്പാൾ പൗരൻമാരെയും തിരിച്ചെത്തിച്ചു.
Most Read: കാർഷിക നിയമം; പഞ്ചാബ് ബിജെപിയിൽ നേതാക്കളുടെ കൊഴിഞ്ഞുപോക്ക്