ന്യൂഡെൽഹി: ഇന്ത്യ- പാകിസ്ഥാൻ അതിർത്തിയായ അത്താരിയിൽ കൂടുതൽ സുരക്ഷ. അത്താരിയിലെ സംയോജിത ചെക്ക് പോസ്റ്റിൽ റേഡിയേഷൻ ഡിറ്റക്ഷൻ ഉപകരണം (ആർഡിഇ) സ്ഥാപിച്ചിരിക്കുകയാണ് ഇന്ത്യ. ആയുധങ്ങൾ, വെടിക്കോപ്പുകൾ, റേഡിയോ ആക്ടീവ് വസ്തുക്കൾ ഉൾപ്പടെയുള്ള അനധികൃത വസ്തുക്കൾ എന്നിവയുടെ കള്ളക്കടത്ത് കണ്ടെത്താൻ ‘ഫുൾ ബോഡി ട്രക്ക് സ്കാനർ’ എന്ന ഈ ഉപകരണത്തിലൂടെ സാധിക്കും.
അടിസ്ഥാനപരമായി ഒരു ട്രക്കിന്റെ എക്സ് റേ എടുക്കുകയാണ് ഈ ഉപകരണം ചെയ്യുന്നത്. ആയുധങ്ങളും മറ്റ് നിയമവിരുദ്ധ വസ്തുക്കളും കടത്തുന്നത് കണ്ടെത്താൻ ഇത് സഹായിക്കുമെന്ന് ലാൻഡ് പോർട്ട് ഓഫ് ഇന്ത്യ ചെയർമാൻ ആദിത്യ മിശ്ര വ്യക്തമാക്കി. അന്താരാഷ്ട്ര അതിർത്തിയിലുടനീളം റേഡിയോ ആക്ടീവ് വസ്തുക്കളുടെ അനധികൃത കടത്ത് കണ്ടെത്തുന്നതിനും തടയുന്നതിനും അതിർത്തിയിലെ സുരക്ഷാ സേനയെ ഈ യന്ത്രങ്ങൾ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏഴ് റേഡിയേഷൻ ഡിറ്റക്ഷൻ ഉപകരണങ്ങൾ കൂടി ഉടൻ വിവിധ അതിർത്തികളിൽ സ്ഥാപിക്കാനാണ് ഇന്ത്യയുടെ പദ്ധതി. അത്താരിക്ക് പുറമേ പെട്രോപോൾ ദാവ്കി, അഗർത്തല, സുതാർകനി (ബംഗ്ളാദേശ് അതിർത്തികൾ), മോറെ (മ്യാൻമർ അതിർത്തി), റക്സൗൾ, ജോഗ്ബാനി (നേപ്പാൾ അതിർത്തികൾ) എന്നിവിടങ്ങളിലെ സംയോജിത ചെക്ക് പോസ്റ്റുകളിൽ കൂടി ലാൻഡ് ആൻഡ് പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഉപകരണങ്ങൾ സ്ഥാപിക്കും.
സ്ഥിരീതികളിലെ എല്ലാ സംയോജിത ചെക്ക്പോസ്റ്റുകളിലും റേഡിയേഷൻ ഡിറ്റക്ഷൻ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് ഏതാനും ദിവസം മുൻപ് കേന്ദ്രസർക്കാർ ടെൻഡർ നൽകിയിരുന്നു.
Also Read: കുട്ടികളിലെ ‘കോർബേവാക്സ്’ പരീക്ഷണം; അനുമതി നൽകി ഡിസിജിഐ