കാബൂള്‍: താലിബാന് മുന്നിൽ ഇനിയും അടിയറവ് പറഞ്ഞിട്ടില്ലാത്ത അഫ്ഗാനിസ്ഥാനിലെ ഒരേയൊരു പ്രവിശ്യയായ പഞ്ച്ഷീറിൽ ഏകദേശം 600 താലിബാന് ഭീകരര്‍ കൊല്ലപ്പെട്ടതായി സൂചന. 1,000ത്തില്‍ അധികം ഭീകരരെ പിടികൂടുകയോ അവര്‍ സ്വയം കീഴടങ്ങുകയോ ചെയ്തുവെന്നും പഞ്ച്ഷീര്‍ വക്താവ് അറിയിച്ചു.
ഗോത്രനേതാവ് അഹമ്മദ് മസൂദാണ് പഞ്ച്ഷീറിൽ താലിബാന് വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നൽകുന്നത്.
അതേസമയം, പഞ്ച്ഷീറിലെ പോരാട്ടം തുടരുകയാണെന്ന് താലിബാന് വൃത്തങ്ങള്‍ അറിയിച്ചു. തലസ്ഥാനമായ ബസാറാകിലും പ്രവിശ്യ ഗവര്‍ണറുടെ മേഖലയിലും കുഴി ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അതിനാല്‍ ഇവിടേക്കുള്ള മുന്നേറ്റം മന്ദഗതിയിൽ ആണെന്നുമാണ് താലിബാൻ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
നേരത്തെ പഞ്ച്ഷീറിന്റെ നിയന്ത്രണം ഏറ്റെടുത്തതായി താലിബാൻ അവകാശപ്പെട്ടിരുന്നു. എന്നാൽ പഞ്ച്ഷീർ ഇപ്പോഴും ആർക്കുമുന്നിലും കീഴടങ്ങിയിട്ടില്ലെന്ന് അഫ്ഗാൻ മുൻ ഉപരാഷ്ട്രപതി അമറുള്ള സലേ വ്യക്തമാക്കി. താലിബാന്റെ അവകാശവാദം അമറുള്ള സലേയുടെ മകൻ എബാദുള്ള സലേയും നിഷേധിച്ചിരുന്നു.
Most Read: ബംഗാളിൽ ബിജെപിക്ക് തിരിച്ചടി തുടരുന്നു; സൗമന്‍ റോയി തൃണമൂലിൽ ചേർന്നു